Image

330 മില്യൺ ഡോളർ സ്വത്ത് തർക്കം: ക്വീൻസ് കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ

Published on 23 February, 2026
330 മില്യൺ ഡോളർ സ്വത്ത് തർക്കം: ക്വീൻസ് കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ

ന്യൂ യോർക്ക്: ന്യൂയോർക്കിലെ 330 മില്യൺ ഡോളർ മൂല്യമുള്ള സ്വത്തിന്റെ പേരിലെ തർക്കം ഒരു കുടുംബ വിവാദത്തിനപ്പുറം ക്വീൻസ് സറോഗേറ്റ് കോടതിയുടെ പ്രവർത്തനരീതിയെക്കുറിച്ചുള്ള വിവാദമായി മാറി.

23 കാരനായ ബ്രാൻഡൻ ബിഷുനൗത്താണ് തന്റെ പിതാവായ റിയൽ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് മാലിക്കിന്റെ സ്വത്ത് കൈകാര്യം ചെയ്ത രീതി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. 2023 ഫെബ്രുവരിയിലാണ് മാലിക് അന്തരിച്ചത്. കോടതി രേഖകൾ പ്രകാരം സ്വത്തിന്റെ മൂല്യം ഏകദേശം 330 മില്യൺ ഡോളറാണ്.

2025 ജനുവരിയിൽ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ട് ക്വീൻസ് ജില്ലയിലെ ന്യായവ്യവസ്ഥയിൽ രാഷ്ട്രീയ സ്വാധീനം നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി.

സറോഗേറ്റ് ജഡ്ജിയായ പീറ്റർ ജെ.കെല്ലി നിയമലംഘനങ്ങൾ നടത്തിയെന്ന് ബിഷുനൗത്തിന്റെ അപ്പീലറ്റ് ഹർജിയിൽ ആരോപിക്കുന്നു. ന്യൂയോർക്ക് സംസ്ഥാനത്തിന്റെ ഇലക്ട്രോണിക് ഫയലിംഗ് സംവിധാനം ആയ എൻവൈഎസ്സിഇഎഫ് ഉപയോഗിക്കാതെ 'രഹസ്യ കോടതി ഡോക്കറ്റ്' വഴി നടപടികൾ കൈകാര്യം ചെയ്തുവെന്നാണ് ഹർജിയിൽ പറയുന്നു.

2024 ജനുവരി 24-ന് സമർപ്പിച്ച ക്രോസ്-മോഷൻ അപ്‌ലോഡ് ചെയ്യാനും പരിഗണിക്കാനും തടസ്സം സൃഷ്ടിച്ചതായും ഹർജിയിൽ ആരോപിക്കുന്നു. ഇതുവഴി  ന്യായപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ബിഷുനൗത്ത് വാദിക്കുന്നു.

മാലിക്കിന്റെ 2023 ലെ ഒസ്യത്തനുസരിച്ച്, ബിഷുനൗത്തിനായി വെറും 25,000 ഡോളറാണ് വകയിരുത്തിയത്.  ഒസ്യ ത്തിന്റെ ഭൂരിഭാഗവും സഹോദരിയായ യാസ്മിൻ മാലിക്കിനാണ് നൽകിയിരിക്കുന്നത്. എന്നാൽ,  ഒസ്യ ത്ത് അസാധുവാക്കിയാൽ ന്യൂയോർക്ക് നിയമപ്രകാരം അവകാശം മകനിലേക്ക് മാറാൻ സാധ്യതയുണ്ട്.

2023 ഡിസംബർ 5-ന് നടന്ന നടപടിയിൽ അന്തിമ ധാരണയൊന്നുമില്ലായിരുന്നുവെന്ന് ബിഷുനൗത്ത് ആരോപിക്കുന്നു. നിർണ്ണായക നിബന്ധനകൾ പാലിക്കാതെയാണ് പ്രൊബേറ്റ് ഡിക്രീ പുറപ്പെടുവിച്ചതെന്നും ഹർജിയിൽ പറയുന്നു.

ഇപ്പോൾ കേസ് ന്യൂയോർക്ക് അപ്പീലറ്റ് ഡിവിഷൻ, സെക്കൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ പരിഗണനയിലാണ്. പ്രൊബേറ്റ് ഡിക്രീയും സീലിംഗ് ഓർഡറും നിലനിൽക്കുമോ, നടപടിക്രമ ലംഘനങ്ങളുണ്ടായോയെന്ന് കോടതി പരിശോധിക്കും.

ക്വീൻസ് സറോഗേറ്റ് കോടതി മുമ്പും പ്രാദേശിക രാഷ്ട്രീയ ഘടനകളുമായുള്ള ബന്ധത്തെച്ചൊല്ലി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക