
ഇന്ത്യയിൽ നിന്നുള്ള ശശികാന്ത് റെഡ്‌ഡി ഡോന്തിറെഡ്‌ഡിയുടെ (30) മരണം യുഎസ് കുടിയേറ്റ സംവിധാനത്തിന്റെ ക്രൂരത മൂലം സംഭവിച്ചതാണെന്നു ഗോൾഡ്‌വാട്ടർ ഗ്ലോബൽ കൺസൾട്ടിംഗ് സ്ഥാപനത്തിന്റെ സ്ഥാപക സി ഇ ഒ: വിജയ് തീരുമല ചൂണ്ടിക്കാട്ടി.
നാട്ടിൽ പോയാൽ വിസ സ്റ്റാറ്റസ് നഷ്ടപ്പെടും എന്ന ഭീതിയിൽ എട്ടു വർഷം മാതാപിതാക്കളെ കാണാൻ കഴിയാതെ യുഎസിൽ കഴിഞ്ഞ റെഡ്‌ഡി ഫെബ്രുവരി 16നു ഹൃദയാഘാതം മൂലം മരിച്ചത് യുഎസ് കുടിയേറ്റ ചട്ടങ്ങളുടെ സമമർദം താങ്ങാൻ കഴിയാതെ വന്നതു മൂലമാണെന്നു തിരുമല ഓൺലൈൻ പോസ്റ്റിൽ പറഞ്ഞു. അന്തമില്ലാതെ നീണ്ട മണിക്കൂറുകളാണ് റെഡ്‌ഡി ജോലി ചെയ്തിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2018ലാണ് റെഡ്‌ഡി യുഎസിൽ എത്തിയത്. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ രണ്ടു മാസ്റ്റേഴ്സ് ഡിഗ്രികൾ എടുത്തു. എന്നാൽ ഒരു തൊഴിലധിഷ്‌ഠിത വിസ കിട്ടാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. വിസ ലോട്ടറിയിൽ വിജയശതമാനം കുറവാണെന്നു തിരുമല ചൂണ്ടിക്കാട്ടി. ദീർഘകാല ജോലിയും വിസയും കിട്ടുന്നത് വളരെ കഠിനമാണ്.
യുഎസിലേക്ക് മക്കളെ അയക്കുന്ന ഇന്ത്യൻ മാതാപിതാക്കളോട് ഇബി-5 വിസ തേടുക എന്നതാണ് തിരുമലയുടെ ഉപദേശം. അതിനു സുരക്ഷിതത്വം കൂടും, സ്ഥിരതാമസം സാധ്യമാവുകയും ചെയ്യും. എന്നാൽ പണച്ചെലവും ഏറെയാണ്. അതിനു കഴിയാത്തവർ മക്കളെ അയക്കരുത് എന്നാണ് അദ്ദേഹത്തിനു പറയാനുള്ളത്.
ഗ്രീൻ കാർഡിന് 100 വർഷം
എഫ്-1 സ്റ്റുഡന്റ് വിസ, എച്-1 ബി തൊഴിൽ വിസ ഇവയൊക്കെ ചെറുപ്പക്കാരെ നീണ്ടു നീണ്ടു പോകുന്ന അനിശിചിതത്വത്തിനു ഇരയാക്കുന്നുവെന്നു തീരുമല പറഞ്ഞു. കുടുംബത്തിൽ നിന്നു വേർപെട്ടു അത്തരം അനിശ്ചിതത്വത്തിന്റെ അരാജകത്വം അനുഭവിക്കുമ്പോൾ അവർ കുഴഞ്ഞു പോകുന്നു.
നൂറു വർഷം കഴിഞ്ഞാലും ഒരു ഗ്രീൻ കാർഡ് കിട്ടില്ല എന്ന ആധിയിലാണ് അവർ കഴിയേണ്ടി വരുന്നതെന്ന് തിരുമല പറഞ്ഞു.
റെഡ്‌ഡിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനും മറ്റുമുള്ള ആവശ്യങ്ങൾക്കായി നടക്കുന്ന ധനസമാഹാരണത്തിൽ ലക്ഷ്യമിട്ട $50,307 കവിഞ്ഞു.
Goldwater CEO blames US system for Indian youth's death