
കയ്റോ: ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ അറബ്-മുസ്ലിം രാജ്യങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ദേശീയ ഐക്യം കാത്തുസൂക്ഷിക്കുമെന്നും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും ഇറാൻ വ്യക്തമാക്കി. കൂടാതെ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ നാവിക-വായുസേനകളെ ‘ഭീകര സംഘടനകൾ’ ആയി പ്രഖ്യാപിച്ചതായും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ടെഹ്റാനിൽ നടന്ന യോഗത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പേസഷ്‌കിയാൻ, അമേരിക്കയുമായി നടക്കുന്ന ആണവ ചർച്ചകളുടെ പശ്ചാത്തലത്തിൽ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് മുന്നിൽ തലകുനിക്കില്ല എന്നു വ്യക്തമാക്കി.
അമേരിക്കയുമായുള്ള രണ്ടു പരോക്ഷ ആണവ ചർച്ചകളിൽ തീരുമാനം ഉണ്ടാവാത്തതും, മിഡിൽ ഈസ്റ്റിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിച്ചതും പ്രദേശത്തെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ നാവിക-വായുസേനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അടുത്തിടെ ഇറാന്റെ വിപ്ലവ ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനു പ്രതികാരമായാണ് ഈ നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അംബാസഡർ ഹക്കബി ഒരു അഭിമുഖത്തിൽ "ഇസ്രയേലിന് മുഴുവൻ മിഡിൽ ഈസ്റ്റിനുമേൽ, അല്ലെങ്കിൽ കുറഞ്ഞത് ഭൂരിഭാഗം പ്രദേശത്തിന്മേൽ, ബൈബിള്‍ അടിസ്ഥാനത്തിലുള്ള അവകാശമുണ്ട്” എന്നു പറഞ്ഞതാണു മുസ്ലിം ലോകത്തിന്റെ രോഷത്തിനു കാരണമായത്.
ഈ പ്രസ്താവനകൾ നയതന്ത്രത്തിന്റെ അടിസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധവും, സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതുമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൗൽ ഗൈത് പ്രസ്താവനയിൽ പറഞ്ഞു. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്ന സമയത്ത് ഇത്തരം പ്രസ്താവനകൾ വികാരങ്ങളെ പ്രകോപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈജിപ്ത് വിദേശകാര്യ മന്ത്രാലയം ഹക്കബിയുടെ പരാമർശങ്ങളെ അന്താരാഷ്ട്ര നിയമങ്ങളുടെ തുറന്ന ലംഘനം എന്ന് വിശേഷിപ്പിച്ചു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ഈ പ്രസ്താവനകൾ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാകാം എന്ന് മുന്നറിയിപ്പ് നൽകി.
Iran defiant amid row over Huckabee remarks