
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം അനുവദിച്ച വിജിലൻസ് കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കുന്നു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകാനാണ് എസ്‌ഐടിയുടെ തീരുമാനം.
തന്ത്രിക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്ന കൊല്ലം വിജിലൻസ് കോടതിയുടെ നിരീക്ഷണം നീക്കണമെന്നും എസ്‌ഐടി ഹൈക്കോടതിയിൽ ആവശ്യപ്പെടും. ഈ നിരീക്ഷണം നിലനിൽക്കുന്നത് കേസിന്റെ വിചാരണയെ ദോഷകരമായി ബാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
സ്വർണ്ണപ്പാളികൾ ഉൾപ്പെടെയുള്ളവ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും ആചാരപരമായ കാര്യങ്ങൾ മാത്രമാണ് തന്ത്രിയുടെ ചുമതലയെന്നും വ്യക്തമാക്കിയാണ് വിജിലൻസ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. എന്നാൽ ശബരിമലയിലെ യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് തനിക്കെതിരെയുള്ള ഈ കേസെന്ന് കണ്ഠരര് രാജീവരർ ജാമ്യാപേക്ഷയിൽ വാദിച്ചിരുന്നു. ഭരണകക്ഷിയെ പ്രീതിപ്പെടുത്താൻ ചില പോലീസ് ഉദ്യോഗസ്ഥർ നടത്തിയ നീക്കങ്ങളെ താൻ ശക്തമായി എതിർത്തതാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
യുവതീപ്രവേശനമുണ്ടായാൽ പൂജകൾ നിർത്തിവെക്കുമെന്ന തന്റെ നിലപാട് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നുവെന്നും ഇതിന്റെ തുടർച്ചയായാണ് തന്നെ കേസിൽ കുടുക്കിയതെന്നുമാണ് തന്ത്രിയുടെ വാദം. എന്നാൽ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിക്ക് വ്യക്തമായ പങ്കുണ്ടെന്ന ഉറച്ച നിലപാടിലാണ് അന്വേഷണ സംഘം.