
ഹൈദരാബാദ്: ഉന്നത മാവോയിസ്റ്റ് നേതാവായ തിപ്പിരി തിരുപ്പതി എന്ന ദേവുജി (62) തെലങ്കാന പൊലീസിന് മുന്നിൽ കീഴടങ്ങി. ദേവുജിക്കൊപ്പം മറ്റു 20 മാവോയിസ്റ്റ് അംഗങ്ങളും കീഴടങ്ങിയതായാണ് റിപ്പോർട്ട്. മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോ അംഗവും സൈനിക വിഭാഗം മേധാവിയുമാണ് ദേവുജി. അദ്ദേഹം തങ്ങളോടൊപ്പമുണ്ടെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കീഴടങ്ങൽ ഔദ്യോഗിതമായി രേഖപ്പെടുത്തുമെന്നും സുരക്ഷ സേനയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും ഉയർന്ന പദവിയിലുള്ള ഒരു നേതാവ് കീഴടങ്ങുന്നത് ഇതാദ്യമായാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മാവോയിസ്റ്റ് സെൻട്രൽ മിലിട്ടറി കമ്മീഷൻ തലവനായിരുന്നു ദേവുജി. മുൻ ജനറൽ സെക്രട്ടറി നമ്പാല കേശവറാവു (ബസവരാജു) കൊല്ലപ്പെട്ടതിനെത്തുടർന്ന് ദേവുജിയെ ആ സ്ഥാനത്തേക്ക് ഉയർത്തിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
ദേവുജിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് സർക്കാർ ഒരു കോടി രൂപ പാരിദോഷികവും പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിലെ ജഗിതിയാൽ സ്വദേശിയായ ദേവുജി, 1980-കളിൽ 'പീപ്പിൾസ് വാർ ഗ്രൂപ്പിലൂടെ ആണ് മാവോയിസ്റ്റ് പ്രസ്ഥാനത്തിലേക്ക് എത്തിയത്. ദളിത് (മാദിഗ) വിഭാഗത്തിൽ നിന്നുള്ള നേതാവായ ഇദ്ദേഹത്തിന് ആദിവാസി മേഖലകളിൽ വലിയ സ്വാധീനമുണ്ടായിരുന്നു