
അഹമ്മദാബാദ്: ഭര്‍ത്താവ് ഒന്നു തല്ലിയാല്‍ ക്രൂരതയാകില്ലെന്നും ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കൂടുതല്‍ തെളിവുകള്‍ വേണമെന്നും ഗുജറാത്ത് ഹൈക്കോടതി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കീഴ്‌ക്കോടതി 7 വര്‍ഷം തടവിനു ശിക്ഷിച്ച ഭര്‍ത്താവിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് ഗീതാ ഗോപിയുടെ നിരീക്ഷണം.
രാത്രി വൈകി വീട്ടിലെത്തിയതിനെ ഭാര്യ ചോദ്യം ചെയ്തപ്പോൾ ഉണ്ടായ വഴക്കോ, സ്വന്തം വീട്ടിൽ കൂടുതൽ ദിവസം താമസിച്ചതിന്റെ പേരിൽ ഭർത്താവ് ഒരിക്കൽ കൈയേറ്റം ചെയ്തതോ അസാധാരണമായ ക്രൂരതയായി കാണാനാവില്ല. ദാമ്പത്യ ജീവിതത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന തർക്കങ്ങൾ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രേരണയായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഭാര്യ സ്വന്തം വീട്ടില്‍ ഒരു ദിവസം കൂടുതല്‍ തങ്ങിയതിന്റെ പേരില്‍ ഭര്‍ത്താവ് ഒന്നു തല്ലിയതു കൊണ്ടു മാത്രം ക്രൂരതയാവില്ല. തുടർച്ചയായ മാനസിക, ശാരീരിക പീഡനമോ മൂലം ജീവിതം അസഹനീയമായെന്ന് തെളിയിക്കപ്പെട്ടാൽ മാത്രമേ ആത്മഹത്യാ പ്രേരണാക്കുറ്റം (സെക്ഷൻ 306) നിലനിൽക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
1996ല്‍ വല്‍ഡാഡിലെ പഹാഡ്പാഡയില്‍ ഭാര്യ പ്രമീള തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ദിലീപ് വര്‍ളിയെ സെഷന്‍സ് കോടതി 2003ലാണ് ശിക്ഷിച്ചത്.