
മിഡിൽ ഈസ്റ്റ് മൊത്തം ഇസ്രയേലിനു അവകാശപ്പെട്ടതാണെന്നു പറഞ്ഞ ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിക്കെതിരെ അറബ് സംഘടനകളൂം മുസ്‌ലിം രാജ്യങ്ങളും ശക്തമായി പ്രതിഷേധിച്ചു.
യു എ ഇ നൽകിയ പ്രസ്താവനയിൽ, ഈ പ്രസ്താവന യുഎൻ ചാർട്ടറിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി. ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, ലെബനൻ, സിറിയ, പലസ്തീൻ എന്നീ രാജ്യങ്ങളും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ, അറബ് ലീഗ്, ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ എന്നിവയും ഒപ്പുവച്ചിട്ടുണ്ട്.
അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബുൽ-ഗിയത് പറഞ്ഞു: "ഹക്കബിയുടെ അഭിപ്രായം യുക്തിരഹിതവും അന്യായവുമാണ്. അതുകൊണ്ടു തന്നെ അത് നയതന്ത്രത്തിന്റെ സ്ഥാപിത രീതികൾക്കും അടിസ്ഥാന ആദർശങ്ങൾക്കും നിരക്കാത്തതുമാണ്.
"അതിന്റെ ഫലം വികാരങ്ങൾ ആളിക്കത്തിക്കുകയും മതപരവും ദേശീയവുമായ രോഷത്തിനു തീകൊളുത്തുകയും ചെയ്യുക എന്നതു മാത്രമാവും."
അംബാസഡറുടെ വാക്കുകൾ അമ്പരപ്പിക്കുന്നുവെന്നു ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണത്.
പലസ്തീൻ ഭൂപ്രദേശങ്ങളുടെയോ അറബ് ഭൂമികളുടെയോ മേൽ ഇസ്രയേലിന് ഒരു പരമാധികാരവും ഇല്ലെന്നു ഈജിപ്ത് ചൂണ്ടിക്കാട്ടി. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനോ അതിനെ ഗാസയിൽ നിന്നു വേർപെടുത്താനോ നടത്തുന്ന ഒരു ശ്രമവും അംഗീകരിക്കയുമില്ല.
ഹക്കബിയുടെ അഭിപ്രായത്തെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും തള്ളിക്കളഞ്ഞു. "അത്തരം പ്രസ്താവനകൾ അപകടകരമായ പ്രവണതകൾക്കാണ് തുടക്കം കുറിക്കുന്നത്. മേഖലയിലെ രാജ്യങ്ങളും യുഎസുമായുള്ള ബന്ധങ്ങളെ അദ്ദേഹം പുച്ഛിച്ചു തള്ളുകയാണ്.
"അത്തരം തീവ്രവാദ ഭാഷയ്ക്കു ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ട്. അത് ലോക സമാധാനത്തിനു തന്നെ ഭീഷണി ഉയർത്തുന്നു. മേഖലയിലെ രാജ്യങ്ങളെയും ജനങ്ങളെയും ശത്രുക്കളാക്കുന്നു. അന്താരാഷ്ട്ര വ്യവസ്ഥിതിയുടെ അടിത്തറ തന്നെ ഇളക്കുന്ന സമീപനമാണത്."
ബാപ്റ്റിസ്റ്റ് സഭാംഗമായ ഹക്കബി പറയുന്നത് ബൈബിൾ അനുസരിച്ചു മിഡിൽ ഈസ്റ്റിന്റെ അവകാശി ഇസ്രയേലാണ് എന്നാണ്. "അവർ അത് മുഴുവൻ എടുത്താൽ നന്നായിരിക്കും."
വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ എതിർത്തിരുന്നു.
Arabs flay US ambassador's remarks