
തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത്. മൂന്നു യുവതികളുടെ പരാതികളിലാണ് യദുവിനെ അറസ്റ്റു ചെയ്തത്. കൂടുതല്‍ പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്ന് വരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണത്തില്‍ ഇരുപതിലേറെ യുവതികളെ സമാനമായ രീതിയിൽ യദു പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയതായാണ് റിപ്പോർട്ട്. ലൈംഗിക പീഡനത്തിനു പുറമെ, പ്രതി യുവതികളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പീഡനത്തിനു പുറമോ, ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇവരുമായി അടുപ്പത്തിലായ ശേഷം വിവാഹവാഗ്ദാനം നൽകിയ പീഡനത്തിനിരയാക്കുകയുമാണ് രീതിയെന്നാണ് റിപ്പോർട്ട്. തൃശ്ശൂർ ക്രൈംബ്രാഞ്ചാണ് യദു ഗിരീഷിനെ അറസ്റ്റു ചെയ്തിരിക്കുന്നത്.