
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ കാണിച്ച ഗുരുതരമായ അനാസ്ഥയുടെ വാർത്ത പുറത്ത്. പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിലാണ് കഴിഞ്ഞ അഞ്ച് വർഷമായി കത്രിക കുടുങ്ങിക്കിടന്നത്.
2021-ൽ വയറ്റിലെ മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് കത്രിക വയറ്റിനുള്ളിൽ മറന്നുവെച്ചത്. ശസ്ത്രക്രിയക്ക് ശേഷം നിരന്തരം വേദന അനുഭവപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ ഇത് ഗൗരവമായി എടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
അടുത്തിടെ അമിതമായ രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ എം.ആർ.ഐ സ്കാനിംഗിലാണ് വയറ്റിനുള്ളിലെ കത്രിക കണ്ടെത്തിയത്. ഇത്രയും കാലം കഠിനമായ വേദന സഹിച്ചാണ് ഈ തൊഴിലുറപ്പ് തൊഴിലാളി കഴിഞ്ഞ് കൂടിയിരുന്നത്.
സംഭവത്തിൽ ലളിതാംബിക എന്ന ഡോക്ടറുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. വിഷയം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും ഗുരുതരമായ ആരോപണമുണ്ട്. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിന് മുന്നിൽ നാളെ മുതൽ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.