
നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിന് പിന്നാലെ ഹർജിക്കാർ തടസ്സ ഹർജി ഫയൽ ചെയ്തു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നതിന് മുൻപ് തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജനറൽ സെക്രട്ടറി മുബാസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പൊതുഖജനാവിലെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന തങ്ങളുടെ വാദം കൂടി പരിഗണിച്ചേ തീരുമാനമെടുക്കാവൂ എന്ന് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടി സർക്കാരിന്റെ നയപരമായ തീരുമാനത്തിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ അതിവേഗം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ക്യാബിനറ്റിന് ഇത്തരം തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ടെന്നും ഹൈക്കോടതി വിധിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും സർക്കാർ വാദിക്കുന്നു.
വിധി വന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ അപ്പീൽ സമർപ്പിച്ചതിലൂടെ സർവേയുമായി മുന്നോട്ട് പോകാനുള്ള സർക്കാരിന്റെ ഉറച്ച നീക്കമാണ് വ്യക്തമാകുന്നത്. സ്പെഷ്യൽ പി.ആർ. ക്യാമ്പയിനിനായി 20 കോടി രൂപ അനുവദിച്ചത് ചട്ടലംഘനമാണെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.