
അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്ന പുതിയ ക്രിമിനൽ നിയമം താലിബാൻ ഭരണകൂടം പ്രാബല്യത്തിൽ വരുത്തി. കുടുംബത്തിലെ പുരുഷന്മാർക്ക് ഭാര്യയെയും മക്കളെയും ശാരീരികമായി ശിക്ഷിക്കാനുള്ള നിയമപരമായ അധികാരം നൽകുന്നതാണ് പുതിയ പരിഷ്കാരം.
എല്ലുകൾ ഒടിയുകയോ അല്ലെങ്കിൽ പുറമേക്ക് കാണുന്ന വലിയ മുറിവുകൾ സംഭവിക്കുകയോ ചെയ്യാത്ത പക്ഷം യാതൊരുവിധ പീഡന പരാതികളും കോടതി സ്വീകരിക്കില്ല. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ ഒപ്പിട്ട ഈ നിയമം സ്ത്രീവിരുദ്ധതയുടെ പുതിയ തലമാണ് തുറന്നുകാട്ടുന്നത്.
പുതിയ നിയമപ്രകാരം പീഡനക്കേസുകളിൽ ഭർത്താവിനെ ശിക്ഷിക്കുക എന്നത് അസാധ്യമായ ഒന്നായി മാറും. ക്രൂരമായ മർദ്ദനമേറ്റാൽ പോലും അത് തെളിയിക്കാൻ സ്ത്രീകൾക്ക് കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശരീരം പൂർണ്ണമായി മറച്ചുകൊണ്ട് മുറിവുകൾ കോടതിയിൽ പ്രദർശിപ്പിക്കണമെന്നും, പരാതി നൽകുമ്പോൾ ഭർത്താവോ മറ്റൊരു പുരുഷ സംരക്ഷകനോ ഒപ്പമുണ്ടാകണമെന്നുമാണ് വ്യവസ്ഥ.
അതേസമയം, ഭർത്താവിന്റെ അനുമതിയില്ലാതെ ബന്ധുക്കളെ സന്ദർശിക്കുന്ന സ്ത്രീക്ക് മൂന്നുമാസം വരെ തടവ് ലഭിക്കും. എന്നാൽ സാരമായ മുറിവുകളുണ്ടാക്കിയാൽ പോലും ഭർത്താവിന് ലഭിക്കുന്ന പരമാവധി ശിക്ഷ 15 ദിവസത്തെ ജയിൽവാസം മാത്രമാണ്.
അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തരംതിരിച്ചുകൊണ്ട് വിചിത്രമായ ശിക്ഷാരീതികളാണ് നിയമത്തിന്റെ ഒമ്പതാം അനുച്ഛേദത്തിൽ പറയുന്നത്. കുറ്റത്തിന്റെ ഗൗരവത്തേക്കാൾ കുറ്റവാളിയുടെ സാമൂഹിക പദവിക്കാണ് ഇവിടെ മുൻഗണന. മതപണ്ഡിതന്മാർ കുറ്റം ചെയ്താൽ ഉപദേശം നൽകി വിട്ടയക്കും. ഉന്നത വിഭാഗക്കാർക്ക് കേവലം സമൻസ് മാത്രമായിരിക്കും ലഭിക്കുക. എന്നാൽ സാധാരണക്കാർക്കും താഴ്ന്ന വർഗത്തിൽപ്പെട്ടവർക്കും കടുത്ത തടവുശിക്ഷയും ശാരീരിക പീഡനങ്ങളും അനുഭവിക്കേണ്ടി വരും. കുറ്റവാളി ആരാണെന്നതിനെ ആശ്രയിച്ച് ശിക്ഷ നിശ്ചയിക്കുന്ന രീതി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വിലയിരുത്തപ്പെടുന്നു.
സ്ത്രീസുരക്ഷയ്ക്കായി 2009-ൽ നിലവിൽ വന്ന നിയമങ്ങൾ പൂർണ്ണമായും റദ്ദാക്കിക്കൊണ്ടാണ് 90 പേജുള്ള ഈ പുതിയ കിരാത നിയമം താലിബാൻ അവതരിപ്പിച്ചത്. പുതിയ നിയമത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതോ വിമർശിക്കുന്നതോ പോലും കുറ്റകരമായി മാറിയിരിക്കുന്നു. ഇതോടെ അഫ്ഗാൻ ജനതയുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.