
ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെ ന്യൂ യോർക്കിൽ വച്ചു കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന കുറ്റം ആരോപിക്കപ്പെട്ട ഇന്ത്യക്കാരൻ നിഖിൽ ഗുപ്തയുടെ കുറ്റസമ്മതം മൻഹാട്ടനിൽ യുഎസ് ഫെഡറൽ കോടതി ജഡ്‌ജ് വിക്ടർ മറേറോ സ്വീകരിച്ചു. ഇതോടെ ഗുപ്ത ഔദ്യോഗികമായി കുറ്റാരോപിതനായി.
മെയ് 29നു ശിക്ഷ വിധിക്കും. ഗുപ്തയ്ക്കു (54) മൊത്തം 40 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
ഇന്ത്യാ ഗവൺമെന്റ് ഈ ഗൂഢാലോചനയ്ക്കു പിന്നിലുണ്ടെന്ന ആരോപണം നിലനിൽക്കെ വിചാരണ വേളയിൽ ഉണ്ടാകാവുന്ന വെളിപ്പെടുത്തലുകൾ ഒഴിവാക്കാനാണ് കുറ്റസമ്മതം നടത്തിയതെന്നു കരുതപ്പെടുന്നു.
2023ൽ മറ്റൊരാളുമായി ചേർന്നു യുഎസിൽ വച്ചു കൊല നടത്താൻ ഗൂഢാലോചന നടത്തി എന്നാണ് ഗുപ്ത കോടതിയിൽ സമ്മതിച്ചത്. മറ്റൊരാൾ എന്നുദ്ദേശിക്കുന്നത് ഡൽഹിയിൽ ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥൻ ആയിരുന്ന വികാഷ് യാദവ് ആണെന്നാണ് അന്വേഷണസംഘം പറഞ്ഞിട്ടുള്ളത്. അയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്.
ഗൂഢാലോചനയ്ക്കു പുറമെ കളളപ്പണം വെളുപ്പിച്ച കുറ്റവും ഗുപ്തയുടെ മേലുണ്ട്.
US court accepts guilty plea of Nikhil Gupta