
ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കൊല്ലം വിജിലൻസ് കോടതിയുടെ വിശദമായ ഉത്തരവ് പുറത്തുവന്നു. തന്ത്രിക്കെതിരെയുള്ള ഗൂഢാലോചന കുറ്റങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
ക്ഷേത്രത്തിലെ പൂജകൾ ഉൾപ്പെടെയുള്ള താന്ത്രിക കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ഉത്തരവാദിത്തമെന്നും അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും ദേവസ്വം ബോർഡിന്റെ ചുമതലയിലാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്നും മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നുമുള്ള എസ്.ഐ.ടിയുടെ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു. കേസുമായി ബന്ധപ്പെട്ട മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല എന്നത് അദ്ദേഹത്തിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന വാദത്തെ ദുർബലപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. മുഖ്യപൂജാരി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പദവിയെ മാത്രം മുൻനിർത്തി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.