
ലോകത്തെ പ്രമുഖ മെഡിക്കൽ റിസർച് സ്ഥാപനമായ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി ഡി സി) ആക്‌ടിംഗ് ഡയറക്ടറായി ഇന്ത്യൻ അമേരിക്കൻ ഡോക്ടർ ജയ് ഭട്ടാചാര്യയെ പ്രസിഡന്റ് ട്രംപ് നിയമിച്ചു.
ഫിസിഷ്യനു പുറമെ ഇക്കണോമിസ്റ്റ് കൂടിയായ ഭട്ടാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് മേധാവിയായി തുടരുകയും ചെയ്യും.
ആരോഗ്യ സെക്രട്ടറിയായി റോബർട്ട് എഫ്. കെന്നഡി സ്ഥാനമേറ്റ ശേഷം കൂടുതൽ വിവാദങ്ങളിലേക്കു വഴുതിയ സി ഡി സിയിൽ മേധാവികളൊന്നും ഉറച്ചിരുന്നിട്ടില്ല. ഓഗസ്റ്റിൽ ഡയറക്റ്റർ സൂസൻ മോനാറസിനെ ട്രംപ് പിരിച്ചുവിട്ടത് ഒരു മാസം പോലും ജോലി ചെയ്യുന്നതിനു മുൻപാണ്. അന്ന് ഡെപ്യൂട്ടി ഹെൽത്ത് സെക്രട്ടറി ജിം ഒനീൽ ആണ് പകരം വന്നത്. അദ്ദേഹത്തിൽ നിന്നാണ് ഭട്ടാചാര്യ അധിക ചുമതല ഏൽക്കുന്നത്.
കൊൽക്കത്ത സ്വദേശിയായ ഭട്ടാചാര്യ മെഡിക്കൽ ഡിഗ്രിക്കു പുറമെ ഇക്കണോമിക്‌സിൽ ഡോക്ടറേറ്റും എടുത്ത ശേഷം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ പ്രഫസർ ആയിരുന്നു. ട്രംപ് വന്ന ശേഷം നാഷണൽ ഇൻസ്റ്റിട്യൂട്ടിന്റെ മേധാവിയായി. കോവിഡ് കാലത്തെ ദീർഘമായ ലോക്‌ഡൗണുകളെ എതിർത്ത അദ്ദേഹം അന്ന് കോവിഡ് നയം ആവിഷ്കരിച്ച സി ഡി ഇ മേധാവി ആന്തണി ഫൗച്ചിയുമായി ഏറ്റുമുട്ടിയിരുന്നു. ഫൗച്ചി ആവട്ടെ ട്രംപിനു കണ്ണിലെ കരടുമായിരുന്നു.
അങ്ങിനെയാണ് ഭട്ടാചാര്യ ട്രംപിന്റെയും കെന്നഡിയുടെയും ശ്രദ്ധയിൽ പെട്ടത്.
എഫ് ഡി എയുടെ സെന്റർ ഫോർ ബയോളജിക്ക്‌സ് ഇവാല്യൂവേഷൻ റിസർച്ചിൽ ഡയറക്റ്ററായ വിനയ് പ്രസാദ് ആണ് യുഎസ് ഗവൺമെന്റിൽ ഉന്നത സ്ഥാനത്തുള്ള മറ്റൊരു ഇന്ത്യൻ ഡോക്ടർ.
Indian Bhattacharya to head CDC