
കുടിയേറ്റ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ന്യൂ ജേഴ്സിയിൽ ഫെഡറൽ ഏജൻറുമാർ നടത്തുന്ന അതിക്രമങ്ങളെ ചെറുക്കാൻ സംസ്ഥാന അസംബ്ലിയിൽ ഡെമോക്രാറ്റുകൾ ബിൽ കൊണ്ടുവന്നു. അസംബ്ലി അംഗമായ ഇന്ത്യൻ അമേരിക്കൻ രവി ഭള്ള ഇതിനു മുൻകൈയെടുത്തത് അടുത്തിടെ ഒരു ലൈറ്റ് റെയിൽ സ്റ്റേഷനിൽ ഐസ് ഏജന്റുമാർ 10 പേരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ്.
ബിൽ അവതരിപ്പിക്കാൻ അസംബ്ലി അംഗങ്ങളായ കെയ്റ്റി ബ്രെണ്ണൻ, ആനെറ്റെ ക്വീജനോ, അലിക്സൺ കൊളാസോസ്-ഗിൽ എന്നിവർ പിന്തുണ നൽകി.
സ്റ്റേറ്റ് സെനറ്റിൽ രാജ് മുഖർജിയാണ് ബിൽ കൊണ്ടുവരിക.
വാറന്റില്ലാതെ അറസ്റ്റ് നടത്തുന്നതിനെയും അടയാളമില്ലാത്ത കാറുകളിൽ മുഖംമൂടി ധരിച്ചു ഐസ് ഏജന്റുമാർ എത്തുന്നതിനെയും ബിൽ എതിർക്കുന്നു. സ്കൂളുകളിലും തൊഴിലിടങ്ങളിലും ആളുകളെ വളഞ്ഞു പിടിക്കുന്നതിനെയും ചെറുക്കാൻ വ്യവസ്ഥകളുണ്ട്.
സ്റ്റേറ്റ്, കൗണ്ടി, മുനിസിപ്പൽ അധികൃതർക്ക് അവരുടെ അധികാര പരിധിയിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ഇടപെടാമെന്നു ബില്ലിൽ വ്യവസ്ഥയുണ്ട്. അതിനെ ചെറുക്കാൻ ഫെഡറൽ അധികൃതർ ഉൾപ്പെടെ ആരു ശ്രമിച്ചാലും അതു കുറ്റകരമായി കാണും.
സർക്കാരുമായി കരാറുണ്ടാക്കി തടവറകൾ ഒരുക്കി കൊടുക്കുന്നവരിൽ നിന്നു ന്യൂ ജേഴ്‌സി 50% നികുതി പിരിക്കയും ചെയ്യും. അതിൽ നിന്നു കിട്ടുന്ന പണം കുടിയേറ്റക്കാരുടെ സുരക്ഷയ്ക്കു ചെലവഴിക്കും.
സെപ്റ്റംബർ 1നും ജനുവരി 20നുമിടയിൽ ഐസ് ഏജന്റുമാരായി പ്രവർത്തിച്ച ആർക്കും സ്റ്റേറ്റ് ജോലി നൽകില്ല. "ഐസിനു നമ്മുടെ സമൂഹത്തിൽ ഇടമില്ല," രവി ഭള്ള പറഞ്ഞു.
Ravi Bhalla joins ICE defanging in N.J.