
ബാര്‍ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതല്ല ഏകീകരിച്ചതാണെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ്. ടൂറിസം കേന്ദ്രങ്ങളില്‍ നേരത്തേ അനുവദിച്ച സമയം മറ്റുള്ളവര്‍ക്കു കൂടി ബാധകമാക്കുകയായിരുന്നു എന്നതാണ് എംബി രാജേഷിന്റെ ന്യായീകരണം. രാവിലെ 10 മുതല്‍ രാത്രി 12 വരെ ബാറുകളുടെ സമയം നീട്ടുകയാണ് സര്‍ക്കാര്‍ ചെയ്തത്. നേരത്തെ തന്നെ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ അനുവദിച്ച സമയം രാവിലെ പത്തുമുതല്‍ രാത്രി 12 വരെയാണ്. അത് എല്ലായിടത്തേക്കും ബാധകമാക്കി ഏകീകരിച്ചുവെന്നേയുള്ളൂവെന്ന് എക്‌സൈസ് മന്ത്രി കണ്ണൂരില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ബാര്‍ ഫീസ് വാങ്ങി കൂടുതല്‍ നിയന്ത്രണം അടിച്ചേല്‍പിക്കുന്നു എന്ന പരാതി കുറേക്കാലമായി സര്‍ക്കാരിന്റെ മുന്നിലുള്ളതാണെന്നും എബി രാജേഷ് പറഞ്ഞു. കര്‍ണാടകയില്‍ ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ രാത്രി 12വരെയും ബെംഗളൂരുവില്‍ 9 മുതല്‍ 1 വരെയും ആന്ധ്രയില്‍ 10 മുതല്‍ 12 വരെയുമാണ്. ലൈസന്‍സ് ഫീസ് കുറവുമാണ്. കേരളത്തില്‍ 35 ലക്ഷം എന്നത് ഏകീകൃത നിരക്കാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി കേരളത്തിലാണെന്നും എം ബി രാജേഷ് പറഞ്ഞു.
ടൂറിസം കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ടുള്ള ഇളവുകളാണ് ബാറുകള്‍ക്കു നല്‍കുന്നത്. മീറ്റിങ്ങുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ വരുമ്പോള്‍ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തില്‍ മദ്യവിതരണത്തിന് ഇളവു നല്‍കാന്‍ തീരുമാനിച്ചിരുന്നു. 5 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അധികം തുക അടച്ചാല്‍ പുലര്‍ച്ചെ 3 വരെ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാം.
ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയതുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭ പറഞ്ഞത് കേട്ടിട്ടില്ല. സര്‍ക്കാര്‍ ഡീലുകള്‍ ഉണ്ടാക്കുന്നവരല്ല. മദ്യം വര്‍ജിക്കേണ്ടത് കഴിക്കുന്ന ആളുകളാണ്. മദ്യവിരുദ്ധ സമിതികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണം. ആളുകളെ പിന്തിരിപ്പിക്കുകയും മാനസാന്തരപ്പെടുത്തുകയും ചെയ്യണം. മദ്യപിക്കാന്‍ പാടില്ല എന്ന് സിപിഎം ഭരണഘടനയില്‍ത്തന്നെ പറയുന്നുണ്ട്.
മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയം, നിരോധനമല്ല. മദ്യം ലഭിക്കുന്നുണ്ടെങ്കില്‍ അതു വേണ്ട എന്നു വച്ചാല്‍ മതി. മദ്യവ്യവസായം ഈ സര്‍ക്കാര്‍ കണ്ടുപിടിച്ചതല്ല. മദ്യം നിരോധിച്ച സംസ്ഥാനങ്ങളുടെ സ്ഥിതി എന്താണ്? മദ്യ നിരോധനം തട്ടിപ്പാണെന്നു പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. നിരോധനം എന്നത് ലോകത്തെവിടെയെങ്കിലും വിജയിച്ചിട്ടുണ്ടോ എന്നും എംബി രാജേഷ് ചോദിച്ചു.