
ന്യൂയോര്‍ക് : ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്‌റാന്‍ മാംദാനി തന്റെ ആദ്യ ബജറ്റ് നിര്‍ദ്ദേശം അവതരിപ്പിച്ചു. സിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി വസ്തു നികുതിയില്‍ (Property Tax) 9.5 ശതമാനം വര്‍ദ്ധനവാണ് അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 127 ബില്യണ്‍ ഡോളറിന്റെ ബജറ്റാണ് മാംദാനി അവതരിപ്പിച്ചത്. 5.4 ബില്യണ്‍ ഡോളറിന്റെ വരുമാനക്കമ്മി നികത്താനാണ് നികുതി വര്‍ദ്ധനവ് ലക്ഷ്യമിടുന്നത്.
അതിസമ്പന്നര്‍ക്കും വന്‍കിട കോര്‍പ്പറേഷനുകള്‍ക്കും പുതിയ നികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ മാത്രമേ വസ്തു നികുതി വര്‍ദ്ധിപ്പിക്കൂ എന്ന് മേയര്‍ വ്യക്തമാക്കി. ഇത് സാധാരണക്കാരായ ജനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം സമ്മതിച്ചു.
നികുതി വര്‍ദ്ധനവിനെ ഗവര്‍ണര്‍ കാത്തി ഹോക്കൽ (Kathy Hochul) ശക്തമായി എതിര്‍ത്തു. പ്രോപ്പർട്ടി ടാക്സ് വര്‍ദ്ധിപ്പിക്കുന്നത് അനാവശ്യമാണെന്നും മറ്റ് വഴികള്‍ തേടണമെന്നുമാണ് ഗവര്‍ണറുടെ നിലപാട്.
2001-ലെ 9/11 ഭീകരാക്രമണത്തിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് ന്യൂയോര്‍ക്കില്‍ ഇത്രയും വലിയൊരു നികുതി വര്‍ദ്ധനവ് ആലോചിക്കുന്നത്. സിറ്റിയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.2 ബില്യണ്‍ ഡോളര്‍ ഉപയോഗിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആയ മാംദാനി, അതിസമ്പന്നരുടെ മേല്‍ കൂടുതല്‍ നികുതി ചുമത്തണമെന്ന പക്ഷക്കാരനാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ഗവര്‍ണര്‍ ഇതിന് അനുമതി നല്‍കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.