
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെബ്രുവരി 24നു നടത്തുന്ന സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിനുള്ള ക്ഷണം ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക് റെപ്. ആമി ബെറ നിരസിച്ചു. യുഎസ് കോൺഗ്രസിനെ പുല്ലാക്കി ഭരണഘടനയെ ചവിട്ടിത്തേക്കുന്ന പ്രസിഡന്റിന്റെ ഭരണശൈലിയോടും തീരുമാനങ്ങളോടുമുള്ള എതിർപ്പാണ് ബഹിഷ്കരിക്കാൻ കാരണമെന്നു ബെറ പറഞ്ഞു.
താൻ പരിപാവനമായി കരുതുന്ന ക്യാപിറ്റോളിൽ നടത്തുന്ന വാർഷിക പരിപാടിയിൽ ട്രംപ് തന്റെ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ സഹപ്രവർത്തകരെ പരിഹസിക്കാൻ മറക്കില്ലെന്നു ബെറ ചൂണ്ടിക്കാട്ടി.
ഡെമോക്രാറ്റുകളെ രോഷാകുലരാക്കി എണീറ്റു നിന്നു പ്രതിഷേധിക്കാൻ ട്രംപ് ശ്രമിക്കും. സ്വന്തം മിടുക്കു പെരുപ്പിച്ചു സംസാരിക്കും, നിറയെ നുണ പറയും. റിപ്പബ്ലിക്കന്മാരെ കൈയ്യടിക്കാൻ നിർബന്ധിക്കും.
ജനങ്ങൾക്കു ട്രംപിനോടൊ അദ്ദേഹത്തിന്റെ നയങ്ങളോടോ മതിപ്പൊന്നും ഇല്ലെന്നും അതു കൊണ്ടു ഡെമോക്രാറ്റുകൾ സ്വന്തം നിലപാട് വ്യക്തമാക്കാൻ മടിക്കേണ്ട എന്നും ബെറ പറഞ്ഞു. "അമേരിക്കൻ ജനത സുരക്ഷിതമായ അതിർത്തികളും തെരുവുകളും ആഗ്രഹിക്കുന്നു, കുടിയേറ്റ നയം നടപ്പാക്കുമ്പോൾ അക്രമികളായ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു നാടു കടത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. മുഖംമൂടി വച്ച ഐസ് ഏജന്റുമാർ ആളുകളുടെ തൊലിയുടെ നിറവും ഭാഷയും നോക്കി കണ്ണിൽ പിടിക്കാത്തവരെയൊക്കെ അറസ്റ്റ് ചെയ്യുന്നത് ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യമല്ല."
Ami Bera to boycott Trump's State of Union address