
കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും യൂട്യൂബർമാർ നിരന്തരമായി തേജോവധം ചെയ്യുന്നുവെന്നും നടി രേഖ രതീഷ്. ഫെയ്സ്ബുക്കിൽ പങ്കു വച്ച വിഡിയോയിലൂടെയാണ് രേഖ സർക്കാരിനോടും മുഖ്യമന്ത്രിയോടും സഹായം അഭ്യർഥിച്ചിരിക്കുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകൻ തനിക്കുന്നുണ്ട്. ഒമ്പതു മാസമായി ജോലിയില്ലാതെ ഞാൻ ഫ്ലാറ്റിൽ തന്നെ കഴിയുകയാണ്.
മൂന്നു മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകളോടെ എന്നെക്കുറിച്ചുള്ള വിഡിയോ പോസ്റ്റ് ചെയ്യുന്നു. എല്ലാവരും കൂടി എന്നെ ജീവിക്കാൻ അനുവദിക്കാത്ത വിധം സമ്മർദത്തിലാക്കുകയാണ്. ഇത്രയും മാനസിക സമ്മർദം താങ്ങാനാകുന്നില്ല. ഇത്തരം സൈബർ ആക്രമണങ്ങൾ മൂലം നിരവധി ജീവനുകൾ പൊലിഞ്ഞു പോകാറുണ്ട്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം യൂട്യൂബേഴ്സായിരിക്കും എന്നറിയിക്കാണ് ഈ വിഡിയോയെന്നും രേഖ വിഡിയോയിൽ പറയുന്നുണ്ട്.
സീരിയൽ ഫീൽഡിലെ നിരവധി പേരെ ഇതു പോലെ അപമാനിക്കുകയും ചൂഷണം ചെയ്യുകയും പതിവാണ്. മുഖ്യമന്ത്രി ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണം. ഇനിയാർക്കും ഇത്തരം അനുഭവം ഉണ്ടായിരിക്കരുതെന്നും രേഖ പറയുന്നു.
രേഖ രതീഷ് അഞ്ചാമതും വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന പേരിൽ നിരവധി വിഡിയോകൾ യൂട്യൂബിൽ പ്രചരിക്കുന്നതിനിടെയാണ് നടിയുടെ പരസ്യപ്രതികരണം.