
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഫെബ്രുവരി 6-ന് അവസാനിച്ച ആഴ്ചയിലെ കണക്കുകൾ പ്രകാരം 6.711 ബില്യൺ ഡോളറിന്റെ കുറവാണ് ഉണ്ടായത്. ഇതോടെ രാജ്യത്തിന്റെ ആകെ കരുതൽ ശേഖരം 717.064 ബില്യൺ ഡോളറായി താഴ്ന്നു. തൊട്ടുമുൻപത്തെ ആഴ്ചയിൽ ശേഖരം 723.774 ബില്യൺ ഡോളർ എന്ന റെക്കോർഡ് ഉയരത്തിൽ എത്തിയതിന് പിന്നാലെയാണ് ഈ തിരുത്തൽ ഉണ്ടായിരിക്കുന്നത്.
സ്വർണ ശേഖരത്തിലുണ്ടായ വൻ കുറവാണ് കരുതൽ ശേഖരം താഴാൻ പ്രധാന കാരണമായത്. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം സ്വർണ ശേഖരം 14.208 ബില്യൺ ഡോളർ കുറഞ്ഞ് 123.476 ബില്യൺ ഡോളറിലെത്തി.
അതേസമയം, വിദേശ കറൻസി ആസ്തികളിൽ 7.661 ബില്യൺ ഡോളറിന്റെ വർധനയുണ്ടായി എന്നത് ആശ്വാസകരമാണ്. നിലവിൽ 570.053 ബില്യൺ ഡോളറാണ് ഇന്ത്യയുടെ കൈവശമുള്ള വിദേശ കറൻസി ആസ്തി.
കരുതൽ ശേഖരത്തിൽ കുറവുണ്ടായെങ്കിലും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിലുള്ള ശേഖരം 11 മാസത്തെ ഇറക്കുമതി ആവശ്യങ്ങൾക്ക് മതിയാകുമെന്ന് ധനനയ അവലോകന യോഗം വിലയിരുത്തി.