
ലോകത്തെ വികസ്വര രാജ്യങ്ങളിൽ വെച്ച് നടക്കുന്ന ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആഗോള ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്നു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നാളെ മുതൽ വെള്ളിയാഴ്ച വരെ നടക്കുന്ന ഈ സുപ്രധാന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. യുകെ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ നേരത്തെ ഇത്തരം ഉച്ചകോടികൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഫ്രാൻസിൽ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെയാണ് ഇന്ത്യ ഇത്തരമൊരു സംഗമത്തിന് വേദിയാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഈ ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ എന്നിവരുൾപ്പെടെ 20 ഓളം രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. കൂടാതെ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് തുടങ്ങിയ പ്രമുഖ വ്യവസായ പ്രമുഖരും നൂറിലധികം ആഗോള കമ്പനികളുടെ പ്രതിനിധികളും ഉച്ചകോടിയുടെ ഭാഗമാകും.
ഇതിനോടകം 136 രാജ്യങ്ങളിൽ നിന്നായി 15,000-ത്തിലധികം പ്രതിനിധികൾ സമ്മേളനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.