
കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനു മുന്നിൽ വച്ചത് 176 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് 97 റൺസെടുക്കുന്നതിനിടെ 8 വിക്കറ്റ് നഷ്ടമായി. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽ സാഹിബ്‌സാദാ ഫർഹാൻ (0) പുറത്തായി. ജസ്പ്രീത് ബുംറ എറിഞ്ഞ അടുത്ത ഓവറിൽ സയിം അയൂബ് (6), സൽമാൻ ആഗ (4) എന്നിവരും പുറത്തായി.
അഞ്ചാം ഓവർ എറിയാനെത്തിയ അക്ഷർ പട്ടേൽ, ബാബർ അസമിനെ (5) ക്ലീൻ ബൗൾ ചെയ്തു. ഇതിനിടെ വിക്കറ്റ് കീപ്പർ ഉസ്മാൻ ഖാൻ (34 പന്തിൽ 44) രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും, അക്ഷറിന്‍റെ തന്നെ പന്തിൽ ഇഷാൻ കിഷൻ സ്റ്റമ്പ് ചെയ്തു. പിന്നാലെ മുഹമ്മദ് നവാസിനെ (4) കുൽദീപ് യാദവ് ശിവം ദുബെയുടെ കൈകളിലെത്തിച്ചു.
ഇതിനു പിന്നാലെ ക്യാപ്റ്റൻ പന്തേൽപ്പിച്ചത് തിലക് വർമയെ. ആദ്യ പന്തിൽ തന്നെ ഷാദാബ് ഖാനെ (14) ശിവം ദുബെയുടെ കൈകളിലെത്തിക്കാനും തിലകിനു സാധിച്ചു. ഫഹീം അഷ്റഫ് (10) വരുൺ ചക്രവർത്തിക്ക് ഇരയായി.
നേരത്തെ, ഇഷാൻ കിഷനൊപ്പം അഭിഷേക് ശർമ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തപ്പോൾ സഞ്ജു സാംസൺ ടീമിനു പുറത്ത്. അർഷ്‌ദീപ് സിങ്ങിനു പകരം കുൽദീപ് യാദവിനെയും ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. ടോസിനു മുൻപോ ശേഷമോ ഇരു ക്യാപ്റ്റൻമാരും ഹസ്തദാനം ചെയ്തില്ല.
ഇന്ത്യ-പാക്കിസ്ഥാൻ ടി20 ലോകകപ്പ് പോര് ഇരു രാജ്യത്തിനും അഭിമാന പോരാട്ടമാണ്. അതിൽ തോൽവിയെന്നത് ചിന്തിക്കാൻ പോലുമാകാത്ത ആളുകൾ ഇരു രാജ്യത്തുമുണ്ട്.