
ഒഡീഷ ഭദ്രക് ജില്ലയിലെ ശ്മശാനങ്ങളിൽ നിന്ന് മൃതദേഹങ്ങൾ ആവർത്തിച്ച് കാണാതാകുന്നത് ഗ്രാമവാസികളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. ഭണ്ഡാരിപോഖാരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മണിനാഥ്പൂർ ഗ്രാമത്തിലെ ശ്മശാനത്തിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച അഞ്ച് മൃതദേഹങ്ങൾ കൂടി കാണാതായതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്കരിച്ച ഖഗേശ്വര് സമൽ, ഹതബന്ധു ബ്യൂരിയ തുടങ്ങി അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഒടുവിലായി കാണാതായത്. സംഭവത്തിൽ ഗ്രാമവാസികൾ പരാതി നൽകിയതിനെത്തുടർന്ന് ഭദ്രക് എസ്പി മനോജ് റൗട്ട് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു.
മണിനാഥ്പൂർ ഗ്രാമത്തിൽ ഇത്തരമൊരു സംഭവം ആദ്യമായല്ല റിപ്പോർട്ട് ചെയ്യുന്നത്. 2016-ൽ ഒരു കുട്ടിയുടെയും അനം ബെഹേര എന്നയാളുടെയും മൃതദേഹങ്ങൾ കുഴിമാടങ്ങളിൽ നിന്ന് പുറത്തെടുത്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് 2017-ലും 2023-ലും സമാനമായ രീതിയിൽ മൃതദേഹങ്ങൾ കാണാതായിട്ടുണ്ട്. 2025 ഏപ്രിലിൽ രുക്മിണി സമൽ എന്ന സ്ത്രീയുടെ മൃതദേഹം കാണാതായ സ്ഥലത്തുനിന്ന് മദ്യക്കുപ്പികളും വസ്ത്രഭാഗങ്ങളും അഴുകിയ മാംസവും കണ്ടെത്തിയിരുന്നു.
മൃതദേഹങ്ങൾ ആവർത്തിച്ച് മോഷ്ടിക്കപ്പെട്ടിട്ടും പോലീസ് നേരത്തെ വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മന്ത്രവാദ പ്രവർത്തനങ്ങൾക്കോ അല്ലെങ്കിൽ ശാസ്ത്രീയ പരീക്ഷണങ്ങൾക്കോ വേണ്ടിയാകാം മൃതദേഹങ്ങൾ മോഷ്ടിക്കപ്പെടുന്നതെന്നാണ് ഗ്രാമവാസികളുടെ സംശയം. ബൈതരാണി നദീതീരത്തെ ശ്മശാനത്തിൽ നടക്കുന്ന ഈ ദുരൂഹതകൾക്ക് പിന്നിൽ പ്രത്യേക സംഘങ്ങളുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇൻസ്പെക്ടർ രാജലക്ഷ്മി നായക്കിന് എസ്പി നിർദ്ദേശം നൽകി.