
ന്യൂഡൽഹി ; ലോക്സഭാ സ്പീക്കർ ഓം ബിർലയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച മാർച്ച് 9-ന് നടക്കും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന ആദ്യ ദിവസം തന്നെ പ്രമേയം പരിഗണിക്കുമെന്നും ചർച്ചയ്ക്ക് ശേഷം വോട്ടെടുപ്പ് ഉണ്ടാകുമെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
സ്പീക്കറുടെ നടപടികൾ തീർത്തും പക്ഷപാതപരമാണെന്ന് ആരോപിച്ചാണ് ഫെബ്രുവരി 10-ന് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിച്ചത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളാണ് പ്രതിപക്ഷത്തെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്.
മുൻ പ്രധാനമന്ത്രിമാർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ നടപടിയെടുക്കുന്നതിൽ സ്പീക്കർ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കൂടാതെ, ചില കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് അരികിലെത്തി അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് സഭയിൽ പ്രവേശിക്കരുതെന്ന് താൻ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടുവെന്ന ഓം ബിർലയുടെ പ്രസ്താവനയും വിവാദമായി.