
നോര്‍വേ: പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് പിന്മാറി. ഗാസയിലെ വംശഹത്യയെക്കുറിച്ചുള്ള ജൂറി അംഗങ്ങളുടെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടി. 'ദി വയര്‍' പത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് മേള ബഹിഷ്‌കരിക്കുകയാണെന്ന് അരുന്ധതി അറിയിച്ചത്. മേളയിലെ ജൂറി അധ്യക്ഷനും പ്രശസ്ത സംവിധായകനുമായ വിം വെന്‍ഡേഴ്സ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്, ഇത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് അരുന്ധതി റോയിയുടെ പിന്മാറ്റം.
വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ആയിരുന്നു ജൂറി അംഗമായ വിം വെന്‍ഡേഴ്സ്, മറ്റൊരു ജൂറി അംഗമായ പോളിഷ് നിര്‍മ്മാതാവ് എവ പുസ്ചിന്‍സ്‌ക എന്നിവര്‍ ഗാസ വിഷയത്തില്‍ ചോദ്യങ്ങളോട് മുഖം തിരിച്ചത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ, മനുഷ്യാവകാശ വിഷയങ്ങള്‍ എന്നിവയെ കുറിച്ച് അഭിപ്രായം തേടിയ മാധ്യമ പ്രവര്‍ത്തകരോട് ആയിരുന്നു പ്രതികരണം.
ചലച്ചിത്ര പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കല രാഷ്ട്രീയത്തിന് വിരുദ്ധമാണെന്നുമാരുന്നുവിം വെന്‍ഡേഴ്സ് പ്രതികരണം. രാഷ്ട്രീയക്കാരുടെ ജോലി സംവിധായകര്‍ ചെയ്യേണ്ടതില്ലെന്നും വെന്‍ഡേഴ്‌സ് പറഞ്ഞു. ഇത്തരത്തിലുള്ള ചോദ്യം ഉന്നയിക്കുന്നത് അനാവശ്യമാണെന്നായിരുന്നു എവ പുസ്ചിന്‍സ്‌കയുടെ പ്രതികരണം. മറ്റ് പലയിടത്തും യുദ്ധങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അവിടെയൊന്നും ഇത്തരം ചര്‍ച്ചകള്‍ ഉയരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ജൂറി അംഗങ്ങളുടെ നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്നാണ് അനുന്ധതി റോയിയുടെ നിലപാട്. 'കല രാഷ്ട്രീയമാകരുത്' എന്ന വാദത്തിലൂടെ കണ്‍മുന്നില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തിനെതിരായ വലിയൊരു ക്രൂരതയെക്കുറിച്ചുള്ള സംവാദങ്ങളെ അടിച്ചമര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. ഗസ്സയില്‍ നടക്കുന്നത് പലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയാണ്. അമേരിക്കയെപ്പോലെ തന്നെ ഇതിന് ആയുധവും പണവും നല്‍കി സഹായിക്കുന്ന ജര്‍മ്മനിയും ഈ കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. എന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി.
ഇത്തരം സാഹചര്യങ്ങളില്‍ യുദ്ധം നിര്‍ത്താന്‍ കലാകാരന്മാരും എഴുത്തുകാരും തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അരുന്ധതി റോയിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ചലച്ചിത്ര മേള വക്താവ് അറിയിച്ചു. അവരുടെ സാന്നിധ്യം മേളയിലെ സംവാദങ്ങളെ കൂടുതൽ സമ്പന്നമാക്കുമായിരുന്നു എന്നും, അവർ പങ്കെടുക്കാത്തതിൽ ഖേദമുണ്ടെന്നും ചലച്ചിത്ര മേള അധികൃതർ വ്യക്തമാക്കി.