
ഇന്ത്യൻ അമേരിക്കൻ പണ്ഡിതനും യുഎസ് സർക്കാരിന്റെ മുൻ ഉപദേഷ്ടാവുമായ ആഷ്‌ലി ടെലിസിന്റെ മേൽ അനധികൃതമായി അമേരിക്കൻ പ്രതിരോധ രഹസ്യങ്ങൾ കരുതിക്കൂട്ടി കൈവശം വച്ചതിനു വിർജിനിയയിൽ ഗ്രാൻഡ് ജൂറി പുതുതായി 11 കുറ്റങ്ങൾ ചുമത്തി. ചാരനിയമം അനുസരിച്ചാണ് കേസ്.
2025 ഒക്ടോബറിൽ ചുമത്തിയിരുന്ന കുറ്റങ്ങൾ പുതുക്കിയാണ് ഫെബ്രുവരി 12നു വിർജീനിയ ഈസ്റ്റേൺ ഡിസ്‌ട്രിക്ടിൽ വീണ്ടും കുറ്റാരോപണങ്ങൾ സമർപ്പിച്ചത്. 2001 മുതൽ ടെലിസ് യുഎസ് പ്രതിരോധ വകുപ്പിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിനു അതീവ രഹസ്യമായ വിവരങ്ങൾ എത്തിപ്പിടിക്കാൻ അനുമതി ഉണ്ടായിരുന്നു. അത്തരം വിവരങ്ങൾ അദ്ദേഹം പുറത്തു കൊണ്ടു പോയി എന്നാണ് ആരോപണം. 11 രേഖകളാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്.
2018നും 2025നും ഇടയ്ക്കുള്ള രേഖകളിൽ ചൈനയുടെ ആണവപദ്ധതികളെ കുറിച്ചുള്ള വിവരങ്ങളുണ്ട്. പുറമെ വിദേശ സൈന്യങ്ങളുടെ ശക്തിയെ കുറിച്ചുള്ള വിലയിരുത്തലും യുഎസ് സൈനിക സൗകര്യങ്ങൾ നേരിടുന്ന ഭീഷണിയും.
ഓരോ രേഖയെ സംബന്ധിച്ചും ഓരോ കുറ്റാരോപണമുണ്ട്. 2025 ഒക്ടോബറിൽ രേഖകൾ ടെലിസിന്റെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്.
മുംബൈയിൽ ജനിച്ച ടെലിസ് (64) രണ്ടു പതിറ്റാണ്ടായി കാർണീജി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസിൽ സീനിയർ ഫെലോ ആണ്. ജോർജ് ഡബ്ള്യു. ബുഷ് പ്രസിഡന്റ് ആയിരിക്കെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ അംഗവും ആയിരുന്നു.
Ashley Tellis indicted on 11 espionage counts