Image

'പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫാക്കി': അഹമ്മദബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം

Published on 12 February, 2026
'പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫാക്കി': അഹമ്മദബാദ് വിമാനാപകടത്തിൽ  വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം

അഹമ്മദാബാദിൽ 2025 ജൂണിലുണ്ടായ എയർ ഇന്ത്യ ഫ്ലൈറ്റ് 171 അപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് പൈലറ്റിന്റെ നടപടികളിലേക്ക് വിരൽ ചൂണ്ടിയേക്കാമെന്ന ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട്   വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഔദ്യോഗികമായി ഇത്തരം നിഗമനങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 'കൊറിയറെ ഡെല്ല സെറ' (Corriere della Sera) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, പൈലറ്റുമാരിൽ ഒരാൾ രണ്ട് എഞ്ചിൻ ഫ്യൂവൽ സ്വിച്ചുകളും ബോധപൂർവം ഓഫ് ചെയ്തതാണ് ബോയിംഗ് 787 ഡ്രീംലൈനർ തകരാൻ കാരണമെന്ന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കാൻ തയാറെടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു.

പടിഞ്ഞാറൻ വ്യോമയാന വൃത്തങ്ങളെയും ഇന്ത്യൻ-യുഎസ് അന്വേഷകർ തമ്മിലുള്ള ചർച്ചകളെയും ഉദ്ധരിച്ചാണ് ഇറ്റാലിയൻ പത്രം ഈ വാർത്ത നൽകിയത്. രണ്ട് എഞ്ചിനുകളുടെയും പവർ ഒരേസമയം നഷ്ടപ്പെട്ടതിന് സാങ്കേതിക തകരാറുകൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് ഈ വൃത്തങ്ങൾ അവകാശപ്പെടുന്നു.

2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ ഫ്യൂവൽ സ്വിച്ചുകൾ ഓഫ് ചെയ്തതാണ് അപകടകാരണമെന്ന് റിപ്പോർട്ട് പറയുന്നു. യുഎസിൽ നടത്തിയ സിമുലേറ്റർ പരിശോധനകളിൽ സാങ്കേതിക തകരാർ മൂലം രണ്ട് എഞ്ചിനുകളും ഇത്തരത്തിൽ നിലയ്ക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടില്ല. അതിനാൽ മനുഷ്യ ഇടപെടൽ മാത്രമാണ് ഏക സാധ്യതയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അപകടം നടന്ന് ഒരു മാസത്തിന് ശേഷം പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടിൽ സ്വിച്ചുകൾ മാറ്റിയതിനെത്തുടർന്ന് എഞ്ചിൻ കരുത്ത് നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് സ്വിച്ചുകൾ മാറ്റിയത് എന്ന് അതിൽ വ്യക്തമാക്കിയിരുന്നില്ല. കോക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ, "എന്തിനാണ് നിങ്ങൾ എഞ്ചിനുകൾ ഓഫ് ചെയ്തത്?" എന്ന് ഒരു പൈലറ്റ് ചോദിക്കുന്നതും "ഞാനല്ല അത് ചെയ്തത്" എന്ന് മറ്റേയാൾ മറുപടി നൽകുന്നതും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എഞ്ചിനുകൾ വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.

റിപ്പോർട്ട് പ്രകാരം, 'പൈലറ്റ് മോണിറ്ററിംഗ്' ആയിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിലേക്കാണ് അന്വേഷണം നീളുന്നത്. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറാണ് ആ സമയം വിമാനം പറത്തിയിരുന്നത്. ഡാറ്റ പരിശോധനയിൽ ആദ്യം ഇടത് എഞ്ചിനും പിന്നീട് വലത് എഞ്ചിനും ഓഫായതായി കണ്ടെത്തി. ക്യാപ്റ്റൻ ഇടതുവശത്താണ് ഇരിക്കുന്നത് എന്നത് ഇതിനോട് ചേർന്നുനിൽക്കുന്നു. അവസാന നിമിഷങ്ങളിൽ ഫസ്റ്റ് ഓഫീസർ വിമാനം ഉയർത്താൻ ശ്രമിച്ചെങ്കിലും ക്യാപ്റ്റന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങൾ നിഷ്ക്രിയമായിരുന്നുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

ഇറ്റാലിയൻ റിപ്പോർട്ട് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദേശ മാധ്യമങ്ങൾ പൈലറ്റുമാരെ ബലിയാടാക്കാൻ ശ്രമിക്കുകയാണെന്ന് പലരും ആരോപിച്ചു. ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്‌സ് അസോസിയേഷൻ നേരത്തെ തന്നെ ഇത്തരം ആരോപണങ്ങളെ ശക്തമായി എതിർത്തിരുന്നു.  

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക