
ഡൽഹി: രാഹുൽ ഗാന്ധിക്കൊപ്പമുള്ള സച്ചിൻ്റെ വൈറൽ ഫോട്ടോയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിക്കൊപ്പമുള്ള സച്ചിൻ്റെ ഫോട്ടോ വൈറലായതോടെ അത് ഡിലീറ്റ് ചെയ്യാൻ രാജാവിൻ്റെ ആളുകൾ ആവശ്യപ്പെട്ടു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
മകൻ അർജുൻ്റെ കല്യാണം ക്ഷണിക്കുന്നതിനായാണ് കഴിഞ്ഞ ദിവസം സച്ചിൻ ടെൻഡുൽക്കർ രാഷ്‌ട്രീയ നേതാക്കളെ കണ്ടത്. നേതാക്കളെ കണ്ടപ്പോൾ എടുത്ത ഫോട്ടോകൾ സച്ചിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസ് ആരോപണവുമായി രംഗത്തെത്തിയത്.
എന്നാൽ അത് രാജാവിന് ഇഷ്ടപ്പെട്ടില്ലെന്നാണ് പറയപ്പെടുന്നത്. രാജാവിൻ്റെ ആളുകൾ സച്ചിനെ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ സമ്മർദം ചെലുത്തിയതായും, കൂടുതലും ആളുകൾ ഉറങ്ങുന്ന, അതായത് അർധ രാത്രി12:19 -നൊക്കെ ആരും അറിയാതെ വീണ്ടും പോസ്റ്റ് ചെയ്യാൻ നിർബന്ധിച്ചതായും ആരോപണമുണ്ട്. എന്നാൽ അപ്പോഴേക്കും ആളുകൾ അത് ശ്രദ്ധിച്ചിരുന്നു എന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.
‘രാജ്യത്തിലെ ഏറ്റവും ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരാൾ സോഷ്യൽ മീഡിയ വ്യൂസിനെ കുറിച്ച് സുരക്ഷിതത്വമില്ലായ്മ അനുഭവിക്കുന്നുവെങ്കിൽ, അത് ശക്തിയല്ല, മറിച്ച് അധികാരം എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന അരക്ഷിതാവസ്ഥയാണ്’, കോൺഗ്രസ് ആരോപിച്ചു.