
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി. രാഹുലും യുവതിയുമായിട്ടുള്ളത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ ഉള്ള സൂചനയെന്ന് കോടതി അഭിപ്രായപ്പെട്ടു. ബന്ധം തകരുമ്പോള്‍ അതു പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല. അത് അംഗീകരിക്കാനാകില്ല. ഗര്‍ഭച്ഛിദ്രം നടത്തിയത് പരാതിക്കാരിയുടെ സമ്മതത്തോടെയാണെന്നാണ് മനസ്സിലാകുന്നതെന്നും കോടതി നിരീക്ഷിച്ചു.
വാട്‌സ് ആപ്പ് ചാറ്റില്‍ നിന്നും അങ്ങനെയാണ് മനസ്സിലാകുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് നല്‍കിയത്. ഇത് യുവതി ആവശ്യപ്പെട്ടതിനാലാണെന്ന് വാട്‌സ് ആപ്പ് ചാറ്റുകളിലുണ്ട്. രാഹുലിന്റെ നിര്‍ബന്ധപ്രകാരമാണോ ഗര്‍ഭച്ഛിദ്രം നടത്തിയതെന്നത് വിചാരണയില്‍ വ്യക്തമാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന പരാമര്‍ശങ്ങള്‍.
കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കര്‍ശന ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഫെബ്രുവരി 16ന് രാവിലെ 10 ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു. അന്ന് ഹാജരാവുന്നത് ഒരു കസ്റ്റഡിയായി കണക്കാക്കാം. അന്നേദിവസം മൊബൈല്‍ ഫോണ്‍ പൊലീസിന് കൈമാറണം. വേണമെങ്കില്‍ അടുത്ത മൂന്നു ദിവസം രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ അന്വേഷണ ഉദ്യോഗസ്ഥന് രാഹുലിനെ ചോദ്യം ചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനം വിട്ട് പോകരുത്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം. വൈദ്യപരിശോധന, ലൈംഗികശേഷി പരിശോധന തുടങ്ങിയവയോട് സഹകരിക്കണം. അറസ്റ്റ് ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ജാമ്യം നല്‍കണമെന്നും കോടതി ജാമ്യ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നാണ് മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ വാദിച്ചത്. ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും, നിരവധി പെണ്‍കുട്ടികളെ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.