
തിരുവനന്തപുരം: തുടര്‍ഭരണ വിവാദത്തില്‍ കവി സച്ചിദാനന്ദനെ പിന്തുണച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങള്‍ക്ക് മുന്‍പില്‍ പണയം വക്കുന്നതാണെന്നും സച്ചിദാനന്ദന്‍ മാഷ് അതിന് തയ്യാറായില്ല എന്നതാണ് കുറ്റമെന്നും മാര്‍ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങള്‍ക്ക് മുന്‍പില്‍ പണയം വക്കുന്നതാണ്. സച്ചിദാനന്ദന്‍ മാഷ് അതിന് തയ്യാറാവാതെ ജോര്‍ജ് ഓര്‍വെലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''ചിന്താ കുറ്റം ' (thought crime ) ചെയ്തിരിക്കുന്നു. ചിന്തിക്കുന്നത് കുറ്റമാകുന്ന ആഗോള ക്രമത്തില്‍ ജാക്ക് രാന്‍സിയേ, ഹാര്‍ഡ്റ്റ്, നെഗ്രി, സിസെക് തുടങ്ങിയ ഇടതുപക്ഷ ചിന്തകരെ ഉദ്ധരിച്ചു മാഷ് വീണ്ടും ചിന്ത കുറ്റം ആവര്‍ത്തിച്ചിരിക്കുന്നു. ഇത് പൊറുക്കാവുന്നതിനും അപ്പുറത്താണ് ചിന്താകുറ്റകാര്‍ക്കൊപ്പം.
തുടര്‍ഭരണത്തിനായി ഇടതുപക്ഷം ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഇടതുപക്ഷ സഹയാത്രികനായ സച്ചിദാനന്ദന്‍, തുടര്‍ ഭരണം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെ പരാമർശവുമായി രംഗത്തെത്തിയത്. ഇടത് സൈബര്‍ പാളയത്തില്‍ നിന്ന് വന്‍ ആക്രമണമായിരുന്നു സച്ചിദാനന്ദന് നേരെ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ വെര്‍ച്വല്‍ മൂഢസ്വര്‍ഗത്തില്‍ ജീവിക്കുന്ന ആള്‍ക്കൂട്ടം കാര്യമറിയാതെയാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് പറഞ്ഞ് സച്ചിദാനന്ദൻ രംഗത്തെത്തി. പറയാന്‍ ശ്രമിച്ച കാര്യങ്ങളുടെ ആഴം മനസിലാക്കാതെയാണ് വിമര്‍ശനമെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു..