
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നടപടി ക്രമങ്ങളെ ആവർത്തിച്ചു ന്യായീകരിച്ചു വൈറ്റ് ഹൗസ്. ഐസ് അറസ്റ്റ് ചെയ്തവരിൽ ഭൂരിഭാഗവും അക്രമകാരികളല്ലാത്ത കുറ്റക്കാരാണെന്ന വിമർശനം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് തള്ളി.
രാജ്യത്തുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുക എന്നത് തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ച നയമാണെന്നു ലെവിറ്റ് പറഞ്ഞു.
അറസ്റ്റിലായവരിൽ വളരെ ചെറിയ ശതമാനം മാത്രമാണ് അക്രമകാരികളായ കുറ്റക്കാർ എന്ന റിപ്പോർട്ടുകൾ അവർ തള്ളി. കണക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് അവർ പറഞ്ഞു.
അക്രമകരമല്ലാത്ത കുറ്റങ്ങൾക്കും ഗൗരവമുണ്ടെന്ന് ലെവിറ്റ് കൂട്ടിച്ചേർത്തു. മയക്കുമരുന്ന് കടത്ത്, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വിതരണം ചെയ്യുന്നത്, കള്ളക്കടത്ത്, തട്ടിപ്പ്, മദ്യപിച്ച് വാഹനമോടിക്കൽ, പണം തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവ ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി.
ഫെഡറൽ അപ്പീൽ കോടതി ഭരണകൂടത്തിന്റെ തടങ്കൽ നയം ശരിവച്ചതായും ലെവിറ്റ് അറിയിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവരെ തടങ്കലിൽ വയ്ക്കുന്ന നയമാണ് കോടതി പിന്തുണച്ചത്.
തുടർച്ചയായ ഒമ്പതാം മാസവും തെക്കൻ അതിർത്തിയിൽ അനധികൃത അതിർത്തി കടന്നുവരവ് ഉണ്ടായില്ലെന്നും അവർ അവകാശപ്പെട്ടു.
2016ലെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണകാലം മുതൽ കുടിയേറ്റ നിയന്ത്രണം ട്രംപിന്റെ പ്രധാന അജണ്ടയായിരുന്നു. കർശന തടങ്കലും നാടുകടത്തലും അനധികൃത പ്രവേശനം കുറയ്ക്കുകയും പൊതുസുരക്ഷ വർധിപ്പിക്കുകയും ചെയ്യുമെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.
അതേസമയം, നിരവധി ഡെമോക്രാറ്റുകളും കുടിയേറ്റ അവകാശ സംഘടനകളും നടപടിക്രമങ്ങളിൽ സംശയം ഉന്നയിച്ചു. കുടുംബങ്ങളിലെയും സമൂഹങ്ങളിലെയും ആഘാതത്തെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു.
White House defends ICE arrests