
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎ ( ക്ഷാമബത്ത)യും ഡിആറും (ക്ഷാമാശ്വാസം) വർധിപ്പിച്ച് ഉത്തരവിറക്കി. മൂന്ന് ശതമാനമാണ് വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ 22 ശതമാനമായിരുന്ന ഡിഎ, ഡിആർ 25 ശതമാനമായി ഉയർന്നു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. ശേഷിക്കുന്ന തുക മാർച്ചിലും നൽകും. പെൻഷൻകാരുടെ ഡിആർ കുടിശികയും ഇതോടൊപ്പം വിതരണം ചെയ്യും.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും നിലവിൽ അവശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കൾ പൂർണമായും നൽകാൻ തീരുമാനിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്നും നിലവിൽ അവശേഷിക്കുന്ന ഗഡുക്കൾ പൂർണമായും മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
ഡിഎയുടെയും ഡിആറിന്റെയും കുടിശിക ഘട്ടം ഘട്ടമായി കൊടുത്തുതീർക്കാനാണ് സർക്കാർ തീരുമാനം. ആദ്യ ഗഡു ബജറ്റ് വർഷത്തിൽ തന്നെ നൽകുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. അതേസമയം ബജറ്റിൽ 12-ാം ശമ്പളപരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. കമ്മീഷൻ മൂന്ന് മാസത്തിനകം സമർപ്പിക്കുന്ന റിപ്പോർട്ട് സമയബന്ധിതമായി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.