
തിരുവനന്തപുരം: പ്രവാസി വനിതയുടെ 12 കോടി രൂപയുടെ ഭൂമിയും വീടും തട്ടിയെടുത്ത കേസിൽ ശാസ്‌തമംഗലം സബ് രജിസ്ട്രാർ അറസ്റ്റിൽ. ജവഹർനഗറിലെ കോടികളുടെ ഭൂമിതട്ടിപ്പ് കേസിലാണ് ശാസ്‌തമംഗലം സബ് രജിസ്ട്രാർ ലക്ഷ്മിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാസി സ്ത്രീയുടെ കോടികൾ വിലമതിക്കുന്ന ഭൂമിയാണ് തട്ടിയെടുത്തത്. നേരത്തെ ഈ കേസിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ മണികണ്ഠൻ അറസ്റ്റിലായിരുന്നു.
അനന്തപുരി മണികണ്ഠനെ കേസിൽ പൊലീസ് പ്രതി ചേർത്തിരുന്നു. ഇതിനു പിന്നാലെയാണ് മ്യൂസിയം പൊലീസ് പ്രതിയെ പിടികൂടിയത്. പ്രവാസിയായ സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാൻ വ്യാജ ഇഷ്ടദാന കരാർ ഉള്‍പ്പെടെ ഉണ്ടാക്കിയത് മണികണ്ഠനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മണികണ്ഠൻ ഇപ്പോള്‍ കേസിൽ അഞ്ചാം പ്രതിയാണ്. മ്യൂസിയം പൊലീസ് കേസെടുത്തതോടെ മുങ്ങിയ മണികണ്ഠന്‍റെ മുൻകൂർ ജ്യാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ചെന്നൈയിൽ ഹോട്ടലിൽ താമസിച്ചിരുന്ന മണികണ്ഠൻ ബെംഗളൂരുവിലേക്ക് മാറിയതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ഇന്ന് രാവിലെ ബെംഗളൂരുവിലെ ഹോട്ടലിൽ നിന്നാണ് മണികണ്ഠനെ കസ്റ്റഡിലെടുത്തത്. ജവഹർനഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെൻറ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് വ്യാജ രേഖകള്‍ ചമച്ച് മാഫിയ സംഘം തട്ടിയെടുത്തത്.