
മണിപ്പൂരിലെ ഉഖ്രുലിൽ കുക്കി-നാഗ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. ലിറ്റാൻ ഗ്രാമത്തിൽ നാഗ യുവാവിന് മർദനമേറ്റതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് അക്രമത്തിലേക്ക് നീങ്ങിയത്. രാത്രി ആരംഭിച്ച സംഘർഷം പിറ്റേദിവസവും തുടരുകയായിരുന്നു.
സംഘർഷത്തിനിടെ 25-ഓളം വീടുകൾക്കും നിരവധി വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. ഇതിൽ ഭൂരിഭാഗവും നാഗ വിഭാഗക്കാരുടെ വീടുകളാണെന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെ കുക്കി സായുധ സംഘങ്ങൾ വെടിയുതിർത്തതോടെ പ്രദേശം യുദ്ധക്കളമായി മാറി. ആക്രമണത്തെത്തുടർന്ന് നിരവധി കുടുംബങ്ങൾ ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്തു.
ഉപമുഖ്യമന്ത്രി ലോസി ദിഖോ ഉഖ്രുലിൽ ഉന്നതതല പോലീസ് യോഗം ചേരുന്നതിനിടെയാണ് കുക്കി മേഖലയിൽ വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. പരിക്കേറ്റവരെ മുഖ്യമന്ത്രി സന്ദർശിക്കുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. നിലവിൽ പ്രദേശം പൂർണ്ണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കർശനമായ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.