
ഭാരതത്തിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി കഴിഞ്ഞ ദിവസം നടത്തപ്പെട്ട സിബിസിഐ തെരെഞ്ഞെടുപ്പ് മാറി. ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതിയുടെ പ്രസിഡന്റായി ഹൈദരാബാദിൽ നിന്നുള്ള കർദിനാൾ ആന്റണി പൂലാ തെരെഞ്ഞെടുക്കപെട്ടപ്പോൾ അദ്ദേഹം ഈ പദവിയിലേക്കെത്തുന്ന പ്രഥമ ദളിത് ക്രിസ്ത്യാനി മെത്രാനായി മാറി. പിന്നോക്കസമുദായത്തിൽ പെട്ടവരെ മാറ്റിനിർത്തുകയല്ല മറിച്ച് അംഗീകരിച്ച് നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നുകൊണ്ട് ചേർത്തുനിർത്തലിന്റെയും സഹിഷ്ണുതയുടെയും ഒരു വലിയ സന്ദേശമാണ് ഈ തെരഞ്ഞെടുപ്പിലൂടെ കത്തോലിക്കാ സഭ ലോകത്തിന് നൽകുന്നത്. ജാതി വ്യവസ്ഥയും അസഹിഷ്ണുതയുമൊക്കെ പലപ്പോഴും ഒരു ജനതയുടെ മുന്നേറ്റത്തിന് തീരാശാപമായി വീണ്ടും വീണ്ടും ഉയർന്നുവരുന്ന വർത്തമാനകാലത്തിൽ ഈ നീക്കത്തിന് വലിയ പ്രസക്തിയുണ്ട്.
പ്രസിഡണ്ട് സ്ഥാനത്തിന് പുറമെ, തെരെഞ്ഞെടുക്കപ്പെട്ട രണ്ട് വൈസ് പ്രസിഡന്റുമാരിൽ ഒരാൾ, ഭാരത കത്തോലിക്കാ സഭയിലെതെന്നെ ഒരു ന്യൂനപക്ഷ സമുദായമായ ക്നാനായ സമുദായത്തെ പ്രതിനിധീകരിക്കുന്ന കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടാണ്. സീറോ മലബാർ സഭയിലടക്കം നിരവധി പ്രഗത്ഭരായ മെത്രാന്മാരും പ്രമുഖ രൂപതകളും ഉള്ളപ്പോഴാണ്, മാർ മാത്യു മൂലക്കാട്ടിനെ ഈ സ്ഥാനത്തേക്ക് ഭാരതത്തിലെ മെത്രാന്മാർ തെരെഞ്ഞെടുത്തത് എന്നത് മറ്റൊരു ചേർത്തുപിടിക്കലിന്റെ അടയാളമായി വേണം കാണുവാൻ. മറ്റൊരു വൈസ് പ്രസിഡണ്ട് ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ എന്നിവരും സിബിസിഐ ക്ക് മികച്ച മുതൽക്കൂട്ടാണ് എന്നതിൽ സംശയം വേണ്ട.
തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മദ്രാസ് ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആന്റണിസ്വാമി, ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവരുടെ കാലാവധി പൂർത്തിയായ ഒഴിവിലേക്കാണ് പുതു നേതൃത്വം കടന്നുവരുന്നത്. ഭാരതത്തിലെ കത്തോലിക്കാ സഭയെ മാർഗനിർദേശങ്ങൾ നൽകി ഒരുമയിലും അടിയുറച്ച വിശ്വാസത്തിലും മുന്നോട്ട് നയിക്കുവാൻ പുതു നേതൃത്വത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.