
ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലുള്ള ഷെഹ്‌റ പട്ടണത്തിലെ എസ്.ജെ. ഡേവ് ഹൈസ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് പ്രിലിമിനറി പരീക്ഷയ്ക്കിടെ വനിതാ അധ്യാപികയ്ക്ക് നേരെ വിദ്യാർത്ഥിയുടെ മർദ്ദനം.
ജനുവരി 24-ന് നടന്ന പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത ഇൻവിജിലേറ്ററെ മുഹമ്മദ് ഖാൻ അൻസാരി എന്ന പതിനെട്ടുകാരനാണ് മർദ്ദിച്ചത്. തന്നെ ചോദ്യം ചെയ്യാൻ അധ്യാപികയ്ക്ക് എന്ത് അധികാരമാണുള്ളതെന്ന് ആക്രോശിച്ച വിദ്യാർത്ഥി, അവരെ തള്ളുകയും കവിളിൽ അടിക്കുകയും ചെയ്ത ശേഷം ക്ലാസ് മുറിയിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
മർദ്ദനത്തിന് പിന്നാലെ അധ്യാപികയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവദിവസം പിതാവ് സ്‌കൂളിലെത്തി മാപ്പ് പറഞ്ഞെങ്കിലും, ജനുവരി 27-ന് വിദ്യാർത്ഥി പിതാവിനും പത്തൊൻപതോളം വരുന്ന ഒരു സംഘത്തിനുമൊപ്പം വീണ്ടും സ്‌കൂളിലെത്തി. പട്ടണത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന അധ്യാപികയെ ഉപദ്രവിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. എന്നാൽ താൻ ക്ഷമ ചോദിക്കാനാണ് കൂട്ടാളികളുമായി എത്തിയതെന്നാണ് വിദ്യാർത്ഥിയുടെ വാദം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.