
ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പത്ത് നിർണ്ണായക കരാറുകളിൽ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും കൈകോർക്കുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ ഇരുനേതാക്കളും പ്രഖ്യാപിച്ചു. സാമ്പത്തിക-സാംസ്കാരിക മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം, തമിഴ് സിനിമകളുടെ പ്രോത്സാഹനത്തിനായും പ്രത്യേക കരാറിൽ ഒപ്പുവെച്ചു. ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും ഒന്നിച്ച് നിൽക്കുമെന്നും പ്രധാനമന്ത്രിമാർ വ്യക്തമാക്കി.
ഡിജിറ്റൽ പേയ്മെന്റ് (UPI), സെമികണ്ടക്ടർ, ആരോഗ്യം, ദുരന്തനിവാരണം, സാംസ്കാരിക കൈമാറ്റം (തമിഴ് സിനിമകൾ ഉൾപ്പെടെ), സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിൽ പുതിയ ധാരണാപത്രങ്ങൾ കൈമാറി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് മോദി മലേഷ്യയിലെത്തിയത്. ക്വാലാലംപൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി മലേഷ്യയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.