
തൃശൂര്‍: ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമായി. തൃശൂർ ഒല്ലൂക്കരയിൽ ചുവരെഴുതിക്കൊണ്ട് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പ്രചാരണത്തിന് തുടക്കമിട്ടു. ബിജെപിയുടെ എ ക്ലാസ് മണ്ഡലം എന്ന് കരുതുന്ന തൃശൂര്‍ ഉൾപ്പെടെ സംസ്ഥാനത്ത് 30 സീറ്റുകൾ ആണ് പാർട്ടി ലക്ഷ്യം വെക്കുന്നത്.
'വികസിത കേരളവും കേന്ദ്ര ബജറ്റും' എന്ന വിഷയത്തിൽ പൗരപ്രമുഖരുമായി നടന്ന ചർച്ചയിൽ ബിജെപിയുടെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. ശബരിമല കൊള്ളയിൽ നീതി ഉറപ്പാക്കും എന്നും യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ രാജ്യത്തിൻ്റെ ശക്തി വെളിപ്പെടുത്തുന്നതാണെന്നും ദേശീയ അധ്യക്ഷൻ നിതിന്‍ നബിൻ പറഞ്ഞു.
തൃശൂരിലെ സ്വകാര്യ ഹോട്ടലിലാണ് പൗരപ്രമുഖരുമായി കേന്ദ്ര ബജറ്റിനെ കുറിച്ച് നിതിൻ നബിൻ ചർച്ച നടത്തിയത്. ശേഷം ബിജെപിയുടെ മുതിർന്ന നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്‌ചയും നടന്നു. വിവിധ ജില്ലാ സംസ്ഥാന നേതാക്കളെ കാണുന്നതോടൊപ്പം സ്ഥാനാർഥി നിർണയത്തിൽ അവസാനവട്ട ചർച്ച നടത്തും. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നയം സംബന്ധിച്ചുള്ള കൃത്യമായ നിർദ്ദേശം പ്രവർത്തകർക്ക് നൽകിയാണ് പാർട്ടി അധ്യക്ഷൻ മടങ്ങുക.
ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ നിതിൻ നബിൻ്റെ വരവ് തനിക്ക് മതിപ്പ് ഉളവാക്കുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ആദ്യത്തെ സന്ദര്‍ശനം തന്നെ തൃശൂരായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'വികസിത കേരളവും കേന്ദ്ര ബജറ്റും' എന്ന പരിപാടിയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
."2070 വരെയുള്ള ബജറ്റിൻ്റെ തുടക്കമാണ് കുറിച്ചിരിക്കുന്നത് എന്നും ഭാവി ലക്ഷ്യം വച്ചുള്ള ബജറ്റ് ആണെന്നും" കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു