
പാകിസ്താനിലെ ഇസ്ലാമാബാദില്‍ ഷിയാ ആരാധനാലയത്തില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 31 പേര്‍ മരിച്ചു. 169 പേര്‍ക്ക് പരിക്കേറ്റു. ഷെഹ്സാദ് ടൗണ്‍ മേഖലയിലെ ടര്‍ലായി ഇമാംബര്‍ഗാഹില്‍ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് സംഭവം. അയൽരാജ്യങ്ങളിൽ ഭീകരത വിതയ്ക്കുന്ന പാകിസ്താൻ സ്വന്തം മണ്ണിലെ വിനാശകരമായ ഈ വിപത്തിനെ നേരിടാനാവാതെ ഉഴലുകയാണ്.
ഇസ്‌ലാമാബാദിലെ ഷെഹ്‌സാദ് ടൗണിലുള്ള ഷിയാ പള്ളിയിൽവെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി നൂറുകണക്കിന് ആളുകൾ ഒത്തുചേർന്ന സമയത്തായിരുന്നു സ്ഫോടനം. പള്ളിയുടെ കവാടത്തിൽ തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ മേൽക്കൂര തകരുകയും കെട്ടിടത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. മൃതദേഹങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നുവെന്നും പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്‌ലാമാബാദിലെ പ്രധാന ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഭീകരതയെ താലോലിക്കുന്ന പാകിസ്താൻ സർക്കാരിന്റെ നയങ്ങൾക്കുള്ള തിരിച്ചടിയായാണ് ഈ സംഭവത്തെ വിദഗ്ധർ വിലയിരുത്തുന്നത്.