
കണ്ണൂർ വേവ്സ് സാംസ്‌കാരിക ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏട്ടാമത് ഡോക്ടർ സുകുമാർ അഴീക്കോട് പുരസ്‌കാരം നോവലിസ്റ്റും സാംസ്‌കാരിക പ്രവർത്തകനുമായ പ്രേമൻ ഇല്ലത്തിന്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം 15ന് വൈകീട്ട് നാലിന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ നൽകും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മേയർ ഇന്ദിര പി എന്നിവർ സംബന്ധിക്കും.
നഗരത്തിന്റെ മാനിഫെസ്റ്റോ, പുറത്താക്കപ്പെട്ടവറുടെ പുസ്തകം, അധിനിവേശ കാലത്തെ പ്രണയം തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനായ പ്രേമൻ ഇല്ലത്ത് മുംബൈയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനാണ്.
രചനകളിലെ സാമൂഹ്യ പ്രതിബദ്ധതയും ഭാഷാ സൗന്ദര്യവുമാണ് അവാർഡിനർഹമാക്കിയതെന്നു അവാർഡ് നിർണ്ണയ കമ്മിറ്റി വിലയിരുത്തി.
ഡോക്ടർ ശിവരാമ കാരന്ത് പുരസ്‌കാരം, മഹാകവി പി സാഹിത്യ പുരസ്‌കാരം, ഇന്ത്യൻ അസോസിയേഷൻ ഷാർജ നോവൽ പുരസ്‌കാരം, ജനശക്തി മുംബൈ പുരസ്‌കാരം എന്നിവ പ്രേമൻ ഇല്ലത്തിന്
ലഭിച്ചിട്ടുണ്ട്.
പുസ്തകങ്ങൾ ഇംഗ്ലീഷിലും, അറബിയിലും, കന്നഡയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂർ വേവ്സ് ന്റെ സുകുമാർ അഴീക്കോട് പുരസ്‌കാരം മുൻ വർഷങ്ങളിൽ ലഭിച്ചത് ഡോക്ടർ കെ ജയകുമാർ ഐ എ എസ്, ശ്രീകുമാരൻ തമ്പി, പുനത്തിൽ കുഞ്ഞബ്ദുള്ള, എം മുകുന്ദൻ, സി രാധാകൃഷ്ണൻ,ടി പദ്മനാഭൻ എന്നീ സാഹിത്യ പ്രതിഭകൾക്കാണെന്ന് കണ്ണൂർ വേവ്സ് പ്രസിഡൻ്റ് കെ.പി ശ്രീശൻ പറഞ്ഞു.
ശ്രീകുമാരൻ തമ്പി, ഡോക്ടർ കെ ജയകുമാർ, എം മുകുന്ദൻ എന്നിവരാണ് ഇപ്പോൾ കണ്ണൂർ വേവ്സിൻ്റെ രക്ഷാ കാരികൾ.
പത്ര സമ്മേളനത്തിൽ എം. സി.സുരേഷ് കുമാർ, ഒ.എൻ. രമേശൻ, പി. എം. ആർ.അഷറഫ് എന്നിവർ പങ്കെടുത്തു.