
വയനാട്ടിൽ കാറിനുള്ളിൽ പെട്രോളൊഴിച്ച് കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ തീകൊളുത്തിയ യുവാവ് മരിച്ചു. മാനന്തവാടി എരുമത്തെരുവിലായിരുന്നു സംഭവം. കണ്ണൂർ സ്വദേശി സജീർ (42) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്ന് മക്കളും ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. സജീർ ജീവനൊടുക്കുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ പുറത്ത് വന്നു. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചാണ് വീഡിയോയിൽ പരാമർശിക്കുന്നത്.
മാനന്തവാടി സ്വദേശി ഇ സി ബാപ്പു എന്ന ആളാണ് മരണത്തിന് കാരണമെന്ന് വീഡിയോയിൽ സജീർ പറയുന്നു. റഫീഖ് എന്ന ആൾക്കെതിരെയും വീഡിയോയില്‍ പരാമർശമുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സജീർ പറയുന്നു. ഇ സി ബാപ്പുവിന്റെ മാനന്തവാടിയിലെ വീട്ടിലേക്കാണ് സജീർ വാഹനം ഇടിച്ചിറക്കിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഫയർഫോഴ്‌സ് എത്തി തീയണച്ചാണ് സജീറിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുടുംബം വാഹനത്തിൽ ഇരിക്കെ പെട്രോൾ ഒഴിച്ച് സജീർ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന. വാഹനത്തിന്റെ പിൻസീറ്റിലിരുന്ന ഇവരുടെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പരിക്കേറ്റ രണ്ടര വയസുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറിനാണ് തീ പിടിച്ചത്. പെട്രോൾ സൂക്ഷിച്ച രണ്ട് ക്യാനുകൾ വാഹനത്തിനകത്ത് കണ്ടെത്തി.