
ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ലഭിച്ച സ്വാഭാവിക ജാമ്യത്തിന് പിന്നാലെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.
കൊല്ലം വിജിലൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ നിന്നിറങ്ങിയ ഇദ്ദേഹത്തെ ബന്ധുക്കൾ സ്വീകരിച്ചു. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിൽ നിന്നും ദ്വാരപാലക ശില്പത്തിൽ നിന്നും സ്വർണം കവർന്ന കേസുകളിലാണ് പോറ്റി അറസ്റ്റിലായിരുന്നത്.
അതേസമയം, ജയിൽ മോചിതനായ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നടപടികൾ ശക്തമാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരുങ്ങുകയാണ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പോറ്റിയുടെ 1.3 കോടി രൂപയുടെ സ്വത്തുവകകൾ ഇ.ഡി നേരത്തെ മരവിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ടുള്ള സമൻസ് ഉടൻ നൽകാനാണ് ഏജൻസിയുടെ നീക്കം. ഇതോടെ ജയിലിൽ നിന്നിറങ്ങിയ പോറ്റിക്ക് ഇ.ഡി നടപടികൾ പുതിയ വെല്ലുവിളിയാകും.