
മർകസ് സനദ് ദാന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.
മർകസ് സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി;
548 മതപണ്ഡിതർക്കും 82 ഖുർആൻ പഠിതാക്കൾക്കും ബിരുദം സമ്മാനിച്ചു
കോഴിക്കോട്: മർകസ് 48-ാം വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ പഠനം പൂർത്തിയാക്കിയ 548 മതപണ്ഡിതർക്കും ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകൾക്കും ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. സനദ് ദാന പൊതുസമ്മേളനം യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ സയ്യിദ് അലി അൽ ഹാശിമി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഖത്മുൽ ബുഖാരിക്കും സനദ്‌ദാന പ്രഭാഷണത്തിനും നേതൃത്വം നൽകി.
സ്വസ്ഥമായ സാമൂഹികാന്തരീക്ഷമാണ് ഏത് സമൂഹത്തിന്റെയും വികസനത്തെ ശക്തിപ്പെടുത്തുന്നതെന്നും വിഭാഗീയതയുണ്ടാക്കുന്ന പ്രചാരണങ്ങൾ ജാനാധിപത്യ മതേതര സമൂഹം തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളുടെ ഒഴുക്കിൽ വീണുപോകാതിരിക്കാനുള്ള ഇച്ഛാശക്തി മുസ്‌ലിം സമൂഹത്തിനുണ്ട്. കേരളത്തിലെ മുസ്‌ലിംകൾ സർക്കാരിൽ നിന്ന് അനർഹമായി ഒന്നും നേടിയിട്ടില്ല. മറ്റൊരു സമൂഹത്തിന്റെയും അവകാശങ്ങൾ കവർന്നെടുത്തിട്ടും ഇല്ല. എല്ലാ പൗരന്മാർക്കും തുല്യ നീതിയും അവകാശവും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. എസ് ഐ ആറിൽ ഒരു പൗരനും അന്യായമായി പുറത്താക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം. ആഗോള രാഷ്ട്രീയത്തിൽ അസ്ഥിരത ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് ഭരണകൂടങ്ങൾ പിന്മാറണം. സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ നയതന്ത്ര സ്വാധീനം ഉപയോഗപ്പെടുത്തണം - കാന്തപുരം പറഞ്ഞു

വൈകുന്നേരം അഞ്ചിന് ആരംഭിച്ച സനദ്‌ദാന പൊതുസമ്മേളനത്തിന് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കേരളം മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി.
ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ചാൻസിലർ മെസ്സേജും റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിഷനറി ടോക്കും നടത്തി. കർമരംഗത്തേക്കിറങ്ങുന്ന മതപണ്ഡിതർക്കുള്ള ബിരുദദാനവും വിദ്യാഭ്യാസ-മർകസ് 50-ാം വാർഷികത്തിന്റെ ഭാഗമായി നടപ്പിലാക്കിയ 50 കോടിയുടെ സാമൂഹ്യക്ഷേമ പദ്ധതികളുടെ വിതരണോദ്ഘാടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. ചടങ്ങിൽ അജ്മീർ ദർഗയിൽ നിന്നുള്ള സയ്യിദ് മുഹമ്മദ് മെഹ്ദി മിയ ചിശ്തി മുഖ്യാഥിതിയായിരുന്നു.
രാവിലെ 9 മുതൽ പണ്ഡിത സംഗമം, യുവ സംരംഭക കോൺക്ലേവ്, സഖാഫി പ്രതിനിധി സംഗമം, പ്രവാസി സഭ, തകാഫുൽ മീറ്റ്, സ്ഥാനവസ്‌ത്ര വിതരണം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. കേരള വ്യവസായ മന്ത്രി പി രാജീവ്, ഗോവ ഗവർണർ അഡ്വ. പിഎസ് ശ്രീധരൻ പിള്ള, മുൻ എംപിയും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ കെ മുരളീധരൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോജക്ട് ഡയറക്ടർ സജിത്ത് കുമാർ, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ് പങ്കെടുത്തു.
സമാപന ചടങ്ങിൽ സമസ്ത സെക്രട്ടറി പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, ബംഗളൂരു മുസ്‌ലിം അസോസിയേഷൻ ചെയർമാൻ ഫാറൂഖ് മുഹമ്മദ് സേട്ട്, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല, എസ് വൈ എസ് ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, അബ്ദുൽ മജീദ് കക്കാട്, അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഡോ. അബൂബക്കർ, ഡോ. റോഷൻ നൂറാനി സംസാരിച്ചു
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, അബൂഹനീഫൽ ഫൈസി തെന്നല, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്‌ദുറഹ്‌മാൻ ഫൈസി മാരായമംഗലം, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, മൊയ്തീൻ കുട്ടി മുസ്‌ലിയാർ താഴപ്ര, കെപി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, അബ്ദുൽ കരീം ഹാജി ചാലിയം, മൻസൂർ ഹാജി ചെന്നൈ, എ സൈഫുദ്ദീൻ ഹാജി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, ഉസ്മാൻ സഖാഫി തിരുവത്ര സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ, സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, ദേശീയ-അന്തർദേശീയ അതിഥികൾ സംബന്ധിച്ചു.
മർകസ് സനദ് ദാന സമ്മേളനത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നടത്തിയ സനദ് ദാന പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ
ആഗോള രാഷ്ട്രീയ സാഹചര്യം സമാധാന കാംക്ഷികൾക്ക് ആശങ്കയുണ്ടാക്കുന്നതാണ്. രാഷ്ട്രീയ ഘടനയേയും സാമൂഹിക സാഹചര്യത്തേയും സാമ്പത്തിക സ്ഥിരതയേയും പ്രതികൂലമായി ബാധിക്കാനിടയുള്ള സാഹചര്യങ്ങളിൽ നിന്ന് ഭരണകൂടങ്ങൾ പിന്മാറണം. അസ്ഥിരത അകറ്റാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ നയതന്ത്ര സ്വാധീനം പ്രയോജനപ്പെടുത്തണം.

രാജ്യത്തെ പൗര സമൂഹത്തിന് തുല്യ നീതിയും തുല്യ അവകാശവും പകർന്നുകൊടുക്കുക എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന്. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പ്രദേശത്തിന്റെയോ പേരിൽ ഉണ്ടാകുന്ന ഏത് വിവേചനവും ഭരണഘടനാ തത്വങ്ങളോടുള്ള അവഹേളനമാണ്. അന്തസ്സാർന്ന ജീവിതം എന്നത് ഒരു പൗരന് ഭരണഘടന നൽകുന്ന അവകാശമാണ്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരു പ്രവർത്തനവും അനുവദിച്ചുകൂടാ. എസ് ഐ ആറിൽ ഒരു പൗരനും അന്യായമായി പുറത്താക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത പൗര സമൂഹത്തിനും ഭരണകൂടത്തിനും കോടതികൾക്കുമുണ്ട്.
കേരളപ്പിറവി മുതൽ നാളിതുവരെ സംസ്ഥാന ചരിത്രത്തിൽ മുസ്‌ലിം സമൂഹം സർക്കാരിൽ നിന്ന് അനർഹമായി ഒന്നും നേടിയിട്ടില്ല. മറ്റൊരു സമൂഹത്തിന്റെയും അവകാശം കവർന്നെടുത്തിട്ടും ഇല്ല. ജനസംഖ്യാനുപാതികമായി അർഹതപ്പെട്ടതിന്റെ അയലത്ത് പോലും എത്തിയിട്ടില്ല എന്ന് പലപ്പോഴും സർക്കാർ തന്നെ നിയോഗിച്ച വിവിധ കമ്മീഷനുകളുടെ പഠനത്തിൽ തെളിയിക്കപ്പെട്ട യാഥർഥ്യമാണ്. മുസ്‌ലിം സമൂഹത്തെ പ്രതികൂട്ടിൽ നിർത്തിയുള്ള പ്രചാരണങ്ങൾ ജനാധിപത്യ സമൂഹം തള്ളിക്കളയണം. വിവാദങ്ങളുടെ ഒഴുക്കിൽ വീണുപോകാതിരിക്കാനുള്ള ഇച്ഛാശക്തി മുസ്‌ലിം സമൂഹത്തിനുണ്ട്.
വിദ്യാഭ്യാസപരമായും സാമൂഹികമായും കൂടുതൽ അഭിവൃദ്ധിപ്പെടണം. അനാവശ്യ വിവാദങ്ങളും വ്യാജ പ്രചാരണങ്ങളും മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമാകരുത്. എത്ര തന്നെ പുരോഗമിക്കുമ്പോഴും നാം ജീവിക്കുന്ന സമൂഹത്തിന്റെ സുരക്ഷയും സമാധനവും മുഖ്യ അജണ്ടയാവണം. സാമൂഹിക സ്വസ്ഥതയെ ഹനിക്കുന്ന പ്രവർത്തനങ്ങളോ സംസാരങ്ങളോ ഒരു ഘട്ടത്തിലും ഉണ്ടാവരുത്. വോട്ട് തേടലും വോട്ട് നേടലും ജനാധിപത്യ പ്രക്രിയയിൽ അത്യന്താപേക്ഷിതമാണ്. എന്നാൽ ഇതിന്റെ പേരിൽ സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കാതിരിക്കാൻ രാഷ്ട്രീയ നേതൃത്വം ജാഗ്രത പുലർത്തണം.
കുടുംബ ബന്ധങ്ങൾക്ക് പവിത്രത നൽകുകയും സൗഹാർദ്ദ അന്തരീക്ഷം വളർത്തുകയും വേണം. ആത്മാവിനെ നവീകരിക്കുന്ന കർമങ്ങൾക്കൊപ്പം ആസന്നമായ വിശുദ്ധ റമസാൻ, കുടുംബ-അയൽപക്ക ബന്ധങ്ങളും സാമൂഹിക സൗഹാർദ്ദവും ശക്തിപ്പെടുത്താനുള്ള അവസരമായി ഉപയോഗപ്പെടുത്തണം.