Image

സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published on 05 February, 2026
സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രക്തസാക്ഷി ഫണ്ടായി പിരിച്ചെടുത്ത പത്ത് ലക്ഷത്തില്‍ അഞ്ച് ലക്ഷം രൂപ സി.പി.എം ലോക്കല്‍ സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് ആരോപണം ഉന്നയിച്ച സി.പി.എം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ വിനോദും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 

വിനോദും സുഹൃത്തുക്കളും പ്രതിപക്ഷ നേതാവ് വി ഡി സതീശനില്‍നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന്റെ തുറന്ന് പറച്ചിലാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നും കൂടുതലാളുകള്‍ വരും ദിവസങ്ങളില്‍ തലസ്ഥാനത്ത് സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ എത്തുമെന്നും വിനോദ് പറഞ്ഞു. രക്തസാക്ഷി കുടുംബത്തോട് സിപിഎം നീതി കാണിച്ചില്ലെന്നും ഇനി പാര്‍ട്ടിക്കൊപ്പം ഉണ്ടാവില്ലെന്നും കഴിഞ്ഞ ദിവസം വിനോദ് വ്യക്തമാക്കിയിരുന്നു.

വിഷ്ണുവിന്റെ പേരില്‍ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കള്‍ തട്ടിയെടുത്തതായി നേരത്തെ വിനോദ് ആരോപണം ഉന്നയിച്ചിരുന്നു. ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നല്‍കിയെന്നും വിനോദ് ആരോപിച്ചിരുന്നു. ഫണ്ട് വെട്ടിച്ചെന്ന് ഏറ്റുപറഞ്ഞ നേതാവിനെ സി.പി.എം തരംതാഴ്ത്തിയെങ്കിലും അടുത്തിടെ മന്ത്രി വി.ശിവന്‍കുട്ടി ഇടപെട്ട് സി.ഐ.ടി.യു ജില്ലാ ഭാരവാഹിയാക്കി എന്നായിരുന്നു വിഷ്ണുവിന്റെ കുടുംബത്തിന്റെ ആരോപണം. 

മുന്‍ ലോക്കല്‍ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് പങ്കുണ്ടെന്നാണ് വിനോദ് ആരോപിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക