
കോട്ടയം: എൻഎസ്എസ്-എസ്എൻഡിപി ഐക്യ നീക്കം അടഞ്ഞ അധ്യായമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യം വേണ്ടെന്ന എൻഎസ്എസ് ഡയറക്‌ടർ ബോർഡ് തീരുമാനത്തിന് ശേഷം തുഷാർ വെള്ളാപ്പള്ളി വിളിച്ചിരുന്നെന്നും അതിനെ കുറിച്ച് കൂടുതൽ പ്രതികരണത്തിനില്ലെന്നും പറഞ്ഞതായി സുകുമാരൻ നായർ.
ഇരു സമുദായവും തമ്മിലുള്ള ഐക്യം ഉണ്ടാകുമെന്ന എസ്‌എൻഡിപി യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായരുന്നു സുകുമാരൻ നായർ. തുഷാറിന്‍റേത് തുഷാറിന്‍റെ അഭിപ്രായം മാത്രമാണ്. എൻഎസ്എസ് - എസ്എന്‍ഡിപി ഐക്യം അടഞ്ഞ അധ്യായമാണെന്നും ഇനി ആ അധ്യായം തുറക്കില്ലെന്നും സുകുമാരൻ നായര്‍ നിലപാട് വ്യക്തമാക്കി.
എൻഎസ്എസ് ഒരു പാർട്ടിക്കും എതിരല്ല. എസ്എന്‍ഡിപി മുന്നോട്ട് വെച്ച ഐക്യം രാഷ്ട്രീയ ലക്ഷ്യമല്ലെന്നാണ് കരുതുന്നത്. തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും സുകുമാരൻ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എൻഎസ്എസ് - എസ്എന്‍ഡിപി ഐക്യം ഉണ്ടാകുമെന്ന തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ സമുദായ അംഗങ്ങൾക്ക് ഇഷ്‌ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും വിഡി സതീശനുമായുള്ള കാര്യങ്ങൾ രാഷ്ട്രീയ നിലപാട് ആയി കാണേണ്ടതില്ലെന്നും സതീശനോടുള്ള വിരോധം വ്യക്തിപരമാണെന്നും സുകുമാരൻ നായര്‍ തുറന്നടിച്ചു.
എൻഎസ്എസ് -എസ്എൻഡിപി ഐക്യത്തിന് ഇനിയും സാധ്യതയുണ്ടെന്ന് ഇന്ന് തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനുള്ളതാണ് എന്നും ഐക്യത്തിൻ്റെ വാതിൽ അടയുന്ന പ്രശ്‌നമില്ലെന്നും ഐക്യം ഉണ്ടാവും എന്നുമായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ വാദം.