
വാഷിങ്ടൺ : അമേരിക്കയിലെ തിരഞ്ഞെടുപ്പുകളിൽ ഫെഡറൽ സർക്കാരിന്റെ കൂടുതൽ ശക്തമായ പങ്കാളിത്തം വേണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകൾ നിയമപരമായും സത്യസന്ധമായും നടത്താൻ സംസ്ഥാനങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ഫെഡറൽ സർക്കാർ നേരിട്ട് ഇടപെടേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ഒരു പ്രധാന ചെലവുപട്ടിക ബിൽ ഒപ്പുവെച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. സംസ്ഥാനങ്ങൾ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന നിലവിലെ സംവിധാനത്തെ അദ്ദേഹം ചോദ്യം ചെയ്തു. സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് നടത്തുന്നത് ഫെഡറൽ സർക്കാരിന്റെ ഏജന്റുകളായിട്ടാണെന്ന നിലപാടും ട്രംപ് മുന്നോട്ടുവച്ചു. തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനങ്ങൾ ഫെഡറൽ സർക്കാരിന്റെ ഏജന്റുകളാണ്. അവർക്ക് വോട്ടുകൾ നിയമപരമായും സത്യസന്ധമായും എണ്ണാൻ കഴിയില്ലെങ്കിൽ, മറ്റാരെങ്കിലും അത് ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടന സംസ്ഥാനങ്ങൾക്ക് തെരഞ്ഞെടുപ്പുകളുടെ അധികാരം നൽകുന്നതാണെന്ന് ഒരു മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടിയപ്പോൾ, “അവർക്ക് തെരഞ്ഞെടുപ്പ് നടത്താം, പക്ഷേ അത് സത്യസന്ധമായിരിക്കണം,” എന്നായിരുന്നു ട്രംപിന്റെ മറുപടി. മുൻ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ ആരോപണങ്ങളും അദ്ദേഹം വീണ്ടും ഉന്നയിച്ചു. ഡെട്രോയിറ്റ്, പെൻസിൽവാനിയ, ഫിലാഡൽഫിയ, അറ്റ്ലാന്റ തുടങ്ങിയ നഗരങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ട്രംപ്, തിരഞ്ഞെടുപ്പുകളിൽ ഭീകരമായ അഴിമതിയുണ്ട് എന്ന് ആരോപിച്ചു.
വോട്ടർ തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണമെന്ന ആവശ്യവും ട്രംപ് വീണ്ടും ആവർത്തിച്ചു. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ഭരണകൂടത്തോടുള്ള പൊതുജനവിശ്വാസവുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും, അത്തരം തെരഞ്ഞെടുപ്പുകൾ ഫെഡറൽ സർക്കാർ അനുവദിക്കരുതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇമിഗ്രേഷൻ വിഷയത്തിലും ട്രംപ് തന്റെ നിലപാട് ശക്തമായി ആവർത്തിച്ചു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് നടപടികൾക്കായി തിരച്ചിൽ വാറന്റുകൾ നിർബന്ധമാക്കണമെന്ന ഡെമോക്രാറ്റിക് നേതാക്കളുടെ നിർദേശത്തെ അദ്ദേഹം തള്ളിക്കളഞ്ഞു.
ട്രംപിന്റെ നിലപാടിനെ ശക്തമായി പിന്തുണച്ച് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സി ഗ്രഹാം രംഗത്തെത്തി. സാങ്ക്ച്വറി സിറ്റി നയങ്ങൾ അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച ഗ്രഹാം, 12 സംസ്ഥാനങ്ങൾ ഇത്തരമൊരു നയം പിന്തുടരുന്നിടത്തോളം കുടിയേറ്റം തുടരുമെന്ന് പറഞ്ഞു. സാങ്ക്ച്വറി സിറ്റി നയങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണം സഭയിൽ കൊണ്ടുവരുമെന്നും, അതിൽ വോട്ടെടുപ്പ് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ട്രംപും ഈ അഭിപ്രായം ആവർത്തിച്ചു. സാങ്ക്ച്വറി നയങ്ങൾ കുറ്റവാളികൾക്ക് അഭയസ്ഥാനം ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, പ്രാദേശിക ഭരണകൂടങ്ങൾ ഫെഡറൽ അധികാരികളുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റവാളികളെ കൈമാറുക മാത്രമാണ് അവർ ചെയ്യേണ്ടതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
കർശനമായ ഇമിഗ്രേഷൻ നടപ്പാക്കലിലൂടെ കുറ്റകൃത്യങ്ങൾ വലിയ തോതിൽ കുറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. അതിർത്തി കടന്നുള്ള അനധികൃത പ്രവേശനം വൻ തോതിൽ കുറഞ്ഞുവെന്നും, രാജ്യത്തെ അക്രമാത്മക കുറ്റകൃത്യനിരക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
1900ന് ശേഷം ഇത്രയും കുറഞ്ഞ കുറ്റനിരക്ക് ഉണ്ടായിട്ടില്ല എന്നാണ് ട്രംപിന്റെ അവകാശവാദം.
മിന്നസോട്ട, കാലിഫോർണിയ എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായ വോട്ടർ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു. ഈ തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നാൽ ബജറ്റ് കുറവ് പോലും ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അവിടത്തെ തട്ടിപ്പുകൾ കണ്ടെത്തിയാൽ, ഒന്നും വെട്ടിക്കുറയ്ക്കാതെ തന്നെ സമതുലിത ബജറ്റ് നേടാനാകുമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനകൾ, യുഎസ് തെരഞ്ഞെടുപ്പ് സംവിധാനത്തെയും ഫെഡറൽ–സംസ്ഥാന അധികാരപരിധികളെയും കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമാക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.