
കാഠ്മണ്ഡുവിൽ നിന്നും ഇസ്താംബുള്ളിലേക്ക് പറന്നുയർന്ന ടർക്കിഷ് എയർലൈൻസ് വിമാനം ആകാശത്ത് വെച്ച് എഞ്ചിന് തീപിടിച്ചതിനെത്തുടർന്ന് കൊൽക്കത്തയിൽ അടിയന്തര ലാൻഡിംഗ് നടത്തി. 236 യാത്രക്കാരുമായി പറന്ന ടർക്കിഷ് 727 വിമാനമാണ് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്.
ഉച്ചയ്ക്ക് 1.28-ന് നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് ടേക്ക് ഓഫിന് നാല് മിനിറ്റിനുള്ളിൽ തന്നെ തകരാർ സംഭവിക്കുകയായിരുന്നു. വലതുവശത്തെ എഞ്ചിനിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ഉടൻ തന്നെ എഞ്ചിൻ ഓഫ് ചെയ്യുകയും കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും ചെയ്തു. പത്ത് മിനിറ്റോളം ആകാശത്ത് വട്ടമിട്ടു പറന്ന് സാഹചര്യം വിലയിരുത്തിയ ശേഷമാണ് 2.49-ഓടെ വിമാനം ലാൻഡ് ചെയ്തത്.
യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്നും വിമാനത്തിൽ വിദഗ്ധ പരിശോധന നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.