
തൃശൂര്‍: മുള്ളൂര്‍ക്കര ആറ്റൂര്‍ മണ്ടലംകുന്നില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വൃദ്ധസഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു. മഠത്തിപറമ്പില്‍ വീട്ടില്‍ ജാനകി (80) ആണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് മൂന്നുപേരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. സരോജിനി, ദേവകി എന്നി സഹോദരിമാര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
തൃശ്ശൂർ മുള്ളൂർക്കര മടത്തിൽ പറമ്പിൽ വീട്ടിൽ രാമനെഴുത്തച്ഛന്റെ മക്കളാണ് ഈ മൂന്ന് സഹോദരിമാരും. കഴിഞ്ഞ ദിവസം രാവിലെയാണ് മൂവരെയും വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഇവരെ വീടിന് പുറത്ത് കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
വർഷങ്ങളായി ഈ മൂന്ന് സഹോദരിമാരും ഒരു വീട്ടിൽ തനിച്ചാണ് താമസിച്ചു വന്നിരുന്നത്. ഇവർ മൂവരും വിവാഹിതരല്ല. പിതാവിന്റെ മരണശേഷം അടുത്ത ബന്ധുക്കളുമായോ സമൂഹവുമായോ വലിയ സമ്പർക്കമില്ലാതെ, തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്നു ഇവരുടെ ജീവിതമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രായമായ ഇവരെ ശുശ്രൂഷിക്കാനോ നോക്കാനോ ആരും ഉണ്ടായിരുന്നില്ല. ഈ ഏകാന്തത മൂലമുണ്ടായ മനോവിഷമമാകാം ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.