Image

"അൻവർ നാളെ ബിജെപിയിലേക്കുള്ളത്, പറയാൻ പറ്റാത്ത പല കാര്യങ്ങളും ചെയ്തു, അന്‍വറിനെ കൂട്ടുപിടിച്ച് നടത്തുന്ന യുഡിഎഫിന്റെ നാടകങ്ങൾ പൊളിക്കും" ; പി വി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

Published on 21 January, 2026
"അൻവർ നാളെ ബിജെപിയിലേക്കുള്ളത്, പറയാൻ പറ്റാത്ത പല കാര്യങ്ങളും ചെയ്തു, അന്‍വറിനെ കൂട്ടുപിടിച്ച് നടത്തുന്ന യുഡിഎഫിന്റെ നാടകങ്ങൾ പൊളിക്കും" ; പി വി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

കോഴിക്കോട്: അടുത്തിടെ യുഡിഎഫിന്റെ ഭാഗമായ പി വി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പില്‍ 200 സീറ്റുവരെ യുഡിഎഫില്‍ നിന്ന് വാങ്ങിത്തരുമെന്ന് പറഞ്ഞാണ് അന്‍വര്‍ സംസ്ഥാന കണ്‍വീനറായത്. ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണെന്നും ഇയാളെ തൃണമൂല്‍ കോണ്‍ഗ്രസായി അംഗീകരിക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് സി ജി ഉണ്ണി പറഞ്ഞു. ബേപ്പൂരില്‍ തിങ്കളാഴ്ച വൈകീട്ട് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് നേതാക്കളൊന്നടങ്കം പരസ്യമായി അന്‍വറിനെ തള്ളിപ്പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ പ്രചാരണരംഗത്ത് സജീവമാകുന്നതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പി വി അന്‍വറിനെതിരെ തിരിഞ്ഞത്. 'ഞങ്ങളെ ഒതുക്കാന്‍ ബിജെപിക്കൊപ്പം കൂടുന്നവരെ പാഠം പഠിപ്പിക്കും. മാറിമാറി അഭിപ്രായങ്ങള്‍ പറഞ്ഞ് ഈ പ്രസ്ഥാനത്തിന് ദുഷ്‌പേര് മാത്രമാണ് അന്‍വര്‍ സമ്പാദിച്ചുതന്നത്. മുന്നണിയില്‍ ചേരാന്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ല. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എട്ടുപേരുടെ വീട് പൊളിച്ചുകളഞ്ഞ് പുതിയ വീട് അന്‍വര്‍ വാഗ്ദാനംചെയ്തു. ഈ കുടുംബങ്ങളിപ്പോള്‍ പെരുവഴിയിലാണ്. സിപിഎമ്മില്‍നിന്ന് പ്രമുഖനായ ഒരു നേതാവ് പാര്‍ട്ടിയിലേക്ക് വരുന്നുണ്ടെന്നായിരുന്നു അന്‍വറിന്റെ അവകാശവാദം. ഒടുവില്‍ മഞ്ഞക്കടമ്പനെയാണ് അന്‍വര്‍ കൊണ്ടുവന്നത്. അധികാരമില്ലാതെ അന്‍വര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍മാരെ പ്രഖ്യാപിച്ചു. പി വി അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും.'-- സി ജി ഉണ്ണി പറഞ്ഞു.

'ഈ നാടിനോടുള്ള കമ്മിറ്റ്‌മെന്റ് കൊണ്ടാണോ? ഈ നാട്ടുകാരോടുള്ള കമ്മിറ്റ്‌മെന്റ് കൊണ്ടാണോ? രാഷ്ട്രീയത്തോടുള്ള കമ്മിറ്റ്‌മെന്റ് കൊണ്ടാണോ? രാഷ്ട്രീയത്തോടുള്ള കമ്മിറ്റ്‌മെന്റ് കൊണ്ടാണോ? ഒരിക്കലുമല്ല. എന്നെങ്കിലും ഒരുകാലത്ത് പി വി അന്‍വര്‍ നാടിന് വേണ്ടി സംസാരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരുകാലത്ത് വര്‍ഗീയത വെച്ചു വിളമ്പി. വര്‍ഗീയത മാത്രമായിരുന്നു. ഷര്‍ട്ട് മാറുന്നത് പോലെ പാര്‍ട്ടി മാറി. കേരളത്തിലെ എല്ലാ മുന്നണികളുടെയും പിന്നിലേക്ക് പോയി. എവിടെയും എടുത്തില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ അടുത്തുപോയി. സ്റ്റാലിന്‍ പുറംകാല് കൊണ്ട് അടിച്ചുപുറത്താക്കി. അവസാനം മായാവതിയുടെ അടുത്തുപോയി. അവിടെ നിന്നും പറഞ്ഞുവിട്ടു. അവസാനം ബിഹാറിലേക്ക് പോയി. എല്ലാ പാര്‍ട്ടിക്കാരുടെയും അടുത്ത് ചെന്നു. ആര്‍ക്കും വേണ്ടാണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകത്തില്‍ ഉള്ളത് കൊണ്ട് അയാളെ കൂട്ടുപിടിച്ച് എന്തൊക്കെയോ ചെയ്തു. പറഞ്ഞതും പറയാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍.'- സംസ്ഥാന നേതൃത്വം ആഞ്ഞടിച്ചു. 28ന് തിരുവനന്തപുരത്ത് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് കേരളത്തില്‍ മത്സരിക്കേണ്ട സീറ്റുകളില്‍ തീരുമാനമെടുക്കുമെന്നും സ്ഥാനാര്‍ഥികളെ ഫെബ്രുവരി അവസാനം പ്രഖ്യാപിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക