Image

ദീപക്കിന്റെ മരണം ; പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന ; മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമം നടത്തുന്നതായി റിപ്പോർട്ട്

Published on 21 January, 2026
ദീപക്കിന്റെ മരണം ; പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന ; മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമം നടത്തുന്നതായി റിപ്പോർട്ട്

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഇവര്‍ മംഗളൂരുവിലേക്ക് കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ദീപക്കിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. അതിനിടെ ഷിംജിത മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.

അതിനിടെ യുവതി വിഡിയോ ചിത്രീകരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. എന്നാല്‍ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്. യുവതി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണു യുവതി വീഡിയോ ചിത്രീകരിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തയുടന്‍ പൊലീസ് ബസ് ഉടമയെ ബന്ധപ്പെടുകയും ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെത്തിയാണു മെഡിക്കല്‍ കോളജ് പൊലീസ് സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചതും കസ്റ്റഡിയിലെടുത്തും. ഇരുവരും ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങളാണു പരിശോധിച്ചത്. ഇത്തരമൊരു സംഭവം ബസില്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടില്ലെന്ന് കണ്ടക്ടര്‍ രാമകൃഷ്ണനും ഡ്രൈവര്‍ പ്രകാശനും പൊലീസിനു മൊഴി നല്‍കി. ബസ് സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലും യുവതി പരാതിപ്പെട്ടിരുന്നില്ല. റെയില്‍വേ സ്റ്റേഷന്‍ ബസ് സ്റ്റോപ്പില്‍ നിന്നു ദീപക് മുന്‍വശത്തെ വാതിലിലൂടെയും ഷിംജിത പിന്‍വശത്തെ വാതിലിലൂടെയും കയറുന്ന ദൃശ്യങ്ങളാണു ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക